ശ്രീഹരിക്കോട്ട: നിർണ്ണായക നേട്ടവുമായി ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ -2 ചന്ദ്രന്‍റെ ഭ്രമണ പഥത്തിൽ എത്തി. ദ്രവ എൻജിൻ ജ്വലിപ്പിച്ച് ഭ്രമണ പഥത്തിലേക്ക് പ്രവേശിപ്പിക്കുന്ന ദൗത്യം രാവിലെ 9.02 നാണ് നടന്നത്. വളരെയധികം വെല്ലുവിളി നിറഞ്ഞ ഘട്ടമാണ് ഐ.എസ്.ആർ.ഒ വിജയകരമായി പിന്നിട്ടത്. 29 ദിവസത്തോളം ഭൂമിയുടെ ഭ്രമണ പഥത്തിൽ ചുറ്റിയതിന് ശേഷമാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിൽ എത്തുന്നത്.
ഇനിയും നാല് ഭ്രമണ പഥങ്ങൾ ഉയർത്തുന്ന നടപടികൾ കൂടി നടത്തും. ഇതിന് ശേഷം ചന്ദ്രന്‍റെ ഉപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ ചന്ദ്രധ്രുവങ്ങളിലൂടെ കടന്നു പോകുന്ന അവസാന ഭ്രമണ പഥത്തിലേക്ക് പ്രവേശിക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. 13 ദിവസത്തോളം ചന്ദ്രന്റെ ഭ്രമണ പഥത്തിൽ സഞ്ചരിക്കും. സെപ്റ്റംബർ രണ്ടിന് ഓർബിറ്ററിൽ നിന്ന് വിക്രം എന്ന് പേരുളള ലാൻഡർ വേർപെടും. ഏഴിന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുകയും ചെയ്യും.