Friday, May 10, 2024
spot_img

സാങ്കേതിക തടസ്സം പരിഹരിച്ചു; ചന്ദ്രയാൻ-രണ്ടിന്റെ വിക്ഷേപണം ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ-രണ്ടിന്റെ വിക്ഷേപണം ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്. 20-നും 23-നും ഇടയിൽ വിക്ഷേപിക്കാനാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ ദിവസങ്ങൾക്കിടയിലെ ഏറ്റവും അനുയോജ്യ സമയമായ 21-ന് ഉച്ചയ്ക്കുശേഷമോ 22-ന് പുലർച്ചെയ്‌ക്കോ വിക്ഷേപണമുണ്ടാകും. ഇക്കാര്യത്തിൽ രണ്ടുദിവസത്തിനകം ഔദ്യാഗികപ്രഖ്യാപനമുണ്ടാകും. 23-നുശേഷമാണ്‌ വിക്ഷേപണമെങ്കിൽ ലക്ഷ്യസ്ഥാനത്തെത്താൻ കൂടുതൽ ഇന്ധനം വേണ്ടിവരും. കൂടാതെ, ചന്ദ്രനെ വലംവെക്കുന്ന ഓർബിറ്ററിന്റെ കാലാവധി ഒരുവർഷത്തിൽനിന്ന് ചുരുങ്ങാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.

ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ ബഹിരാകാശനിലയത്തിൽനിന്ന് 15-ന് പുലർച്ചെ 2.51-നായിരുന്നു ചന്ദ്രയാൻ-രണ്ട് വിക്ഷേപിക്കാനിരുന്നത്. സാങ്കേതികത്തകരാറിനെത്തുടർന്ന് 56 മിനിറ്റും 24 സെക്കൻഡും ബാക്കിയിരിക്കെ വിക്ഷേപണം മാറ്റിെവക്കുകയായിരുന്നു. വിക്ഷേപണവാഹനമായ ജി എസ് എൽ വി. മാർക്ക്-മൂന്നിലെ ഹീലിയം ടാങ്കിൽ ചോർച്ച കണ്ടെത്തിയതിനെത്തുടർന്നാണ് ദൗത്യം മാറ്റിവെച്ചത്.

ചൊവ്വാഴ്ച രാത്രിയോടെ റോക്കറ്റ് അഴിച്ചെടുക്കാതെ പ്രശ്നം പരിഹരിച്ചതായി ഐ.എസ്.ആർ.ഒ. വൃത്തങ്ങൾ അറിയിച്ചു. ഓരോ ടാങ്കിലും 34 ലിറ്റർ ഹീലിയമാണു നിറയ്ക്കുന്നത്. ഒരു ടാങ്കിലെ മർദം 12 ശതമാനത്തോളം കുറഞ്ഞതാണ് പ്രശ്നമായത്. 15-ന് വിക്ഷേപണം നടന്നിരുന്നെങ്കിൽ 54 ദിവസത്തെ യാത്രയ്ക്കുശേഷം സെപ്റ്റംബർ ആറിന് പേടകത്തിൽ നിന്നു ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും പേടകത്തിന്റെ വേഗവും ഭ്രമണപഥവും പുനഃക്രമീകരിച്ച് സെപ്റ്റംബർ ആറിനുതന്നെ ലക്ഷ്യത്തിലെത്തിക്കാനാണ് ഐ എസ് ആർ ഒ യുടെ നീക്കം.

Related Articles

Latest Articles