എറണാകുളം: മോൻസൺ മാവുങ്കൽ പ്രധാന പ്രതിയായ വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ അടക്കമുള്ള പ്രതികൾക്കെതിരെ ക്രൈം ബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കും. പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്നാണ് സൂചന. മോൻസൺ മാവുങ്കലുമായി ഏഴു പ്രതികൾക്കും നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്നും അന്വേഷണ സംഘം സൂചന നൽകുന്നു. കെ സുധാകരന് പുറമെ ഉന്നത പോലീസ് ഉദ്യോഗസ്ഥരായ സുരേന്ദ്രയും ഐ ജി ലക്ഷ്‌മണയും കേസിൽ പ്രതികളാണ്. എല്ലാവരുടെയും അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.
യാക്കൂബ് പുറായിൽ, എം.ടി.ഷമീർ, സിദ്ദീഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, ഷാനിമോൻ എന്നിവര്‍ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഗൾഫിലെ രാജകുടുംബത്തിന് പുരാവസ്തുക്കൾ വിറ്റതിനു കിട്ടിയ 2.62 ലക്ഷം കോടിരൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചതായി മോൻസൻ പരാതിക്കാരെ വിശ്വസിപ്പിച്ചിരുന്നു. ഈ തുക പിൻവലിക്കാനുള്ള തടസ്സം മാറ്റാനായി പലപ്പോഴായി 10 കോടിരൂപ വാങ്ങിയെന്നാണ് പരാതി. സാമ്പത്തിക തട്ടിപ്പു കേസിൽ മോൻസൻ ഒന്നാം പ്രതിയും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രണ്ടാം പ്രതിയുമാണ്. മോൻസന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ വീഴ്ച കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് 2021 നവംബറിൽ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തിരുന്നു. മോൻസന് ഐജി വഴിവിട്ട സഹായങ്ങൾ നൽകിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.