Sunday, May 12, 2024
spot_img

ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകം; ബംഗ്ലാദേശ് പൗരന്മാര്‍ പിടിയില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ പിടിയില്‍. ബംഗ്ലാദേശ് പൗരന്മാരായ ലബാലു, ജുവല്‍ എന്നിവരാണ് പിടിയിലായത്. കേരള പൊലീസ് കൈമാറിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് ആര്‍പിഎഫും റെയില്‍വേ പൊലീസും ചേര്‍ന്നാണ് ഇരുവരേയും പിടികൂടിയത്.

ചൊവ്വാഴ്ച രാവിലെയാണ് ചെങ്ങന്നൂര്‍ പാറച്ചന്തയില്‍ വൃദ്ധ ദമ്പതികളെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാറച്ചന്ത ആഞ്ഞിലിമൂട്ടില്‍ ചെറിയാന്‍ എന്ന കുഞ്ഞുമോന്‍ (75), ഭാര്യ ലില്ലി(68) എന്നിവരാണ് കൊല്ലപ്പെട്ടത്. അടുക്കളയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ലില്ലിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്‍വാതില്‍ ചാരിയ നിലയിലായിരുന്നു.

വിവരമറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ ചെങ്ങന്നൂര്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിന് പിന്നിലെ സ്റ്റോര്‍ റൂമില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ ചെറിയാന്റെ മൃതദേഹം കണ്ടെത്തിയത്. കമ്പിപ്പാര കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്. കൃത്യത്തിന് ഉപയോഗിച്ച കമ്പിപ്പാര പൊലീസ് കണ്ടെടുത്തിരുന്നു.

ദമ്പതികളുടെ വീടിന് സമീപം താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശികളായ രണ്ട് പേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ലബാലു, ജുവല്‍ എന്നിവരിലേക്ക് നീണ്ടത്.

Related Articles

Latest Articles