ചെറുതുരുത്തി:തെരുവുനായ്ക്കളുടെ ആക്രമണം വീണ്ടും കൂടുന്നു. ചെറുതുരുത്തി ദേശമംഗലത്താണ് തെരുവുനായ്ക്കളുടെ ആക്രമണം കൂടുന്നത്. വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികൾക്ക് പരിക്കേറ്റിരുന്നു.
ദേശമംഗലം കറ്റുവട്ടൂരില്‍ താമസിക്കുന്ന തിയ്യാട്ടില്‍ വീട്ടില്‍ ത്വാഹിറിന്റെ ഒന്നര വയസ്സുള്ള മകള്‍ ഫാത്തിമ സിത്താരയെ തെരുവ് നായ് വീടിന്റെ മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ വലിച്ചിഴച്ച് കൊണ്ടുപോയി. കരച്ചില് കേട്ട് വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് കുട്ടിയെ നായ് ഉപേക്ഷിച്ച് പോകുകയായിരുന്നു.
തുടര്‍ന്ന് സമീപത്തെ എരാത്ത വളപ്പില്‍ മുസ്തഫയുടെ വീട്ടിലെത്തി. വീടിന്റെ ഉമ്മറത്തുനിന്ന് മൂന്ന് വയസ്സുള്ള കുഞ്ഞിന്റെ മുഖത്തും കൈയിലും കടിച്ചു. വീട്ടുകാര്‍ ബഹളം വെച്ചതോടെ നായ് ഓടി രക്ഷപ്പെടുകയും ചെയ്തു.
പരിക്കേറ്റ രണ്ട് കുട്ടികളെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ പള്ളംകൊറ്റമ്പത്തൂരില് രണ്ടുപേരെയും വളര്‍ത്ത് മൃഗങ്ങളെയും മേയ് 30ന് മൂന്ന് പേരെയും തെരുവ് നായ് കടിച്ചിരുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടികളും കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.