തിരുവനന്തപുരം : ചീഫ് സെക്രട്ടറി വി.പി.ജോയി ജൂലൈയിൽ വിരമിക്കുന്ന സാഹചര്യത്തിൽ നിലവിലെ ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ഡോ. വി.വേണു ചീഫ് സെക്രട്ടറിയാകുമെന്ന് സൂചന. വേണുവിനെക്കാൾ സീനിയോറിറ്റിയുള്ള, കേന്ദ്ര ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുണ്ടെങ്കിലും അവർ കേരളത്തിലേക്ക് മടങ്ങാൻ സാധ്യതയില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.
2024 ജനുവരി വരെ സർവീസുള്ള ഗ്യാനേഷ് കുമാർ കേന്ദ്രസർക്കാരിൽ പാർലമെന്ററികാര്യ സെക്രട്ടറിയാണ്. ഭരണപരിഷ്ക്കരണ അഡി. ചീഫ് സെക്രട്ടറി ആശാ തോമസ് ഈ വർഷം ഏപ്രിലിൽ സർവീസിൽ നിന്ന് വിരമിക്കും. മൂന്നു വർഷത്തിലധികം സർവീസുള്ള മനോജ് ജോഷി കേന്ദ്രത്തിൽ അർബൻ അഫയേഴ്സ് സെക്രട്ടറിയാണ്. കേന്ദ്ര സഹകരണവകുപ്പിൽ സെക്രട്ടറിയായ ദേവേന്ദ്രകുമാർ സിങ്ങിന്റെ കാലാവധി ജൂണിലാണ് അവസാനിക്കുക.
വി.പി.ജോയ് സ്ഥാനമൊഴിയുന്ന സ്ഥിതിക്ക് കാബിനറ്റ് സെക്രട്ടറിയറ്റ് (കോ ഓർഡിനേഷൻ) സെക്രട്ടറി അൽകേഷ് കുമാർ ശർമയ്ക്കും, ഇന്ത്യ ടൂറിസം സിഎംഡി കമല വർധന റാവുവിനും രണ്ടു മാസം ചീഫ് സെക്രട്ടറി പദവി വഹിക്കാനുള്ള അവസരമുണ്ട്. വേണു ഉൾപ്പെടെയുള്ള ഈ മൂന്ന് ഉദ്യോഗസ്ഥരും 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ്. എന്നാൽ, ഇരുവർക്കും കേരളത്തിലേക്ക് മടങ്ങി വരാൻ താൽപര്യമില്ലെന്നാണ് റിപ്പോർട്ട്.