പത്തനംതിട്ട: ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ 8 വയസുള്ള കുട്ടി ചികിത്സയോട് പ്രതികരിക്കുന്നില്ലെന്ന് സൂചന. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. മണികണ്ഠൻ എന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. ഇതിന് പുറമേ അപകടത്തിൽ പരിക്കേറ്റ 2 പേരുടെ നിലകൂടി അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം രക്ഷാ പ്രവർത്തനം പൂർത്തിയായതായി പോലീസ് അറിയിച്ചു.
വിജയവാഡ വെസ്റ്റ് ഗോദാവരി സ്വദേശികളാണ് അപകടത്തിൽപെട്ടത്. 44 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു കുട്ടിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 10 പേരെ പെരുനാട് താലൂക് ആശുപത്രിയിലും ഏഴ് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണം എന്ന പ്രാഥമിക വിലയിരുത്തലിലാണ് പോലീസ്. മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശമായതിനാൽ രക്ഷാപ്രവർത്തനത്തിന് കാലതാമസം നേരിട്ടിരുന്നു.