തൃശൂർ: ആധാർ കാർഡ് തിരുത്തി പ്രായം കൂട്ടിക്കാണിച്ച് കന്യാസ്ത്രീ മഠങ്ങളിൽ ബാലവേലയ്ക്കെത്തിച്ച 11 പെൺകുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ രക്ഷപ്പെടുത്തി. തൃശൂർ ജില്ലയിലാണ് സംഭവം. വിശാഖപട്ടണം കൊല്ലം പ്രതിവാര ട്രെയിനിൽ ഇങ്ങനെ കടത്തിക്കൊണ്ടുവന്ന ഒന്‍പത് പെൺകുട്ടികളെ തൃശൂര്‍ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
ഛത്തിസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്ന് 18 പെൺകുട്ടികളെയാണ് കോട്ടയം, ഇരിഞ്ഞാലക്കുട, മാപ്രാണം എന്നിവിടങ്ങളിലെ കോണ്‍വെന്‍റുകളിൽ ജോലി ചെയ്യാൻ കൊണ്ടുവന്നത്. തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച 18 പെൺകുട്ടികളിൽ പ്രായപൂർത്തിയാകാത്ത 11 പേരെയാണ് രക്ഷിച്ചത്.
പന്ത്രണ്ടും പതിമൂന്നും വയസ് പ്രായമുള്ള കുട്ടികളാണിവര്‍. ഇവരെ കൊണ്ടുവന്ന അതേ ട്രെയിനിലുണ്ടായിരുന്ന ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കന്യാസ്ത്രീ മഠങ്ങളിൽ നടക്കുന്ന ബാലവേല വെളിച്ചത്തായത്.
കുറച്ച് കുട്ടികള്‍ തൃശൂരിലിറങ്ങാന്‍ ശ്രമിച്ചു. രണ്ട് കന്യാസ്ത്രീകളാണ് ഇവരെ സ്വീകരിക്കാന്‍ സ്റ്റേഷനിലെത്തിയത്. സംശയം തോന്നി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ എല്ലാവരുടെ ആധാര്‍ കാര്‍ഡിലും 20ന് മുകളിലാണ് പ്രായം. പക്ഷെ കാര്‍ഡിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോൾ പലർക്കും പ്രായം 18ല്‍ താഴെയാണ്. നാഗേന്ദ്ര എന്നു പേരിലുള്ള ഒഡീഷക്കാരനും ഇവരോടൊപ്പമുണ്ടായിരുന്നു. പെൺകുട്ടികളെ എത്തിച്ച ഏജന്റ് ആണെന്ന് സംശയിക്കുന്ന ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ബാലവേലയ്ക്കു പ്രേരിപ്പിച്ചതിനു കേസെടുക്കുന്ന കാര്യം പരിഗണനയിലാണ്. എന്നാൽ കന്യാസ്ത്രീകളെ വെറുതെ വിടും.
കന്യാസ്ത്രീ മഠങ്ങളിലേക്ക് ജോലികള്‍ക്കായി കുട്ടികളെ സ്ഥിരമായി എത്തിക്കാറുണ്ടെന്ന് നാഗേന്ദ്രൻ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. തൃശൂരില്‍ ഇരിഞ്ഞാലക്കുട മഠത്തിലെ സംഘവും, കോട്ടയത്ത് അവിടുത്തെ സംഘവും റയില്‍വേ സ്റ്റേഷനില്‍ കാത്ത് നില്‍ക്കുമെന്ന് ചോദ്യം ചെയ്യലില്‍ കന്യാസ്ത്രീകള്‍ പറഞ്ഞു. ഇവരെ രാമവര്‍മപുരത്ത് ചൈല്‍ഡ് ലൈനില്‍ ചോദ്യം ചെയ്യുകയാണ്.