ദില്ലി: ഇന്ത്യ – ചൈന അതിര്‍ത്തിയിൽ ഒരിഞ്ച് പോലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് കരസേന മേധാവി ജനറൽ എം എം നരവനെ. ചൈനീസ് സേന അതിർത്തിയിൽ തുടരുന്നിടത്തോളം ഇന്ത്യയും അതിർത്തിയിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കമാൻഡർതല ചർച്ചയ്ക്കു മുമ്പാണ് ജനറൽ എം എം നരവനെയുടെ ഈ പ്രസ്താവന.
അതേസമയം ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പതിമൂന്നാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. ചുസുൽ മോള്‍ഡ അതിർത്തിയിൽ വച്ചാണ് ചർച്ച നടക്കുക. ലഫ്‌നന്റ് ജനറൽ പി ജി കെ മേനോൻ ആണ് ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കിഴക്കൻ ലഡാക്കിൽ ചൈന നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും സേനാ മേധാവി വ്യക്തമാക്കി