ദില്ലി: ഇന്ത്യ – ചൈന അതിർത്തിയിൽ നിന്ന് ചൈനീസ് സേനയുടെ പിന്മാറ്റം ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്ന് റിപ്പോർട്ടുകൾ . ഹോട്ട് സ്പ്രിംഗ്സ്, ഗോഗ്ര എന്നിവിടങ്ങളിൽ നിന്ന് ചൈനീസ് സേനയായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പിൻമാറ്റം ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് .
അതേസമയം, ഗൽവാൻ താഴ്‍വരയിലെ പിൻമാറ്റം മന്ദഗതിയിലാണ് പുരോഗമിക്കുന്നത് . ഉപഗ്രഹചിത്രങ്ങളനുസരിച്ച് ഗൽവാനിൽ നിന്ന് ചൈന രണ്ട് കിലോമീറ്റർ വരെ പിൻമാറിയെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെന്‍റുകളടക്കം പൊളിച്ചുമാറ്റേണ്ടതിനാൽ ഗോഗ്രയിലെ പിൻമാറ്റപ്രക്രിയ പൂർത്തിയാകാൻ ദിവസങ്ങളെടുത്തേക്കും. പട്രോളിംഗ് പോയന്‍റ് 15 ആയ ഹോട്ട്സ്പ്രിംഗ്സിൽ നിന്ന് ഉടൻ തന്നെ പിൻമാറ്റപ്രക്രിയ പൂർത്തിയാകുമെന്നാണ് ലഭിക്കുന്ന വിവരം .
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ഞായറാഴ്ച വൈകിട്ട് ഫോൺ വഴി രണ്ട് മണിക്കൂറോളം സംസാരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇരുസൈന്യവും അതിർത്തിയിൽ സേനാപിൻമാറ്റം നടത്താമെന്ന് ധാരണയായത്.
ഇരു രാജ്യങ്ങളുടെയും ധാരണ പ്രകാരം രണ്ട് സൈന്യങ്ങളും സംഘർഷമേഖലകളിൽ നിന്ന് ഒന്നര – രണ്ട് കിലോമീറ്റർ വരെ പിന്നോട്ട് മാറും. ഇതിന് ശേഷമാകും ബാക്കിയുള്ള ചർച്ചകൾ നടക്കുക