മുംബൈ : ചൈനയിൽ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പൽ മുംബൈയിൽ സുരക്ഷാ സേന തടഞ്ഞു. ആണവായുധ മിസൈൽ പദ്ധതികൾക്ക് ഉപയോഗിക്കാൻ സാധ്യതയുള്ള സാമഗ്രികൾ കടത്തുന്നുവെന്ന ഇന്റലിജൻസ് വിവരത്തെത്തുടർന്നാണ് കസ്റ്റംസ് നവഷേവാ തുറമുഖത്ത് ചരക്ക് കപ്പൽ തടഞ്ഞത്. പരിശോധനയിൽ ഇറ്റാലിയൻ നിർമിത കംപ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സിഎൻസി) മെഷീൻ കണ്ടെത്തി. രാജ്യാന്തര സമാധാനത്തിനുള്ള 1996ലെ വസനാർ കരാർ പ്രകാരം നിരോധിച്ച സാങ്കേതികവിദ്യയാണ് സിഎൻസി മെഷീനുകൾ. കരാർ പ്രകാരം സിവിലിയൻ, സൈനിക ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കാൻ പാടില്ല. ഉത്തര കൊറിയ സിഎൻസി മെഷീനുകൾ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
ജനുവരി 23നു നടന്ന സംഭവം ഇന്നാണ് അധികൃതർ പുറത്തുവിട്ടത്. മാൾട്ടയുടെ പതാകയുള്ള കപ്പലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞത്. ‘ഷാങ്ഹായ് ഗ്ലോബൽ ലോജിസ്റ്റിക്സി’ൽനിന്ന് സിയാൽകോട്ടിലുള്ള ‘പാക്കിസ്ഥാൻ വിങ്സി’ലേക്ക് അയച്ച ചരക്ക് കപ്പലാണ് ഇതെന്നാണ് വിവരം.