വാഷിങ്ടൻ :കലുഷിതമായ യുഎസ് – ചൈന ബന്ധം കൂടുതൽ സങ്കീർണ്ണമാക്കി അമേരിക്കയുടെ വ്യോമാതിർത്തിക്കുള്ളിൽ ചൈനയുടെ ചാര ബലൂൺ കണ്ടെത്തിയെന്ന റിപ്പോർട്ട് പുറത്തു വന്നു. ബലൂൺ വെടിവച്ചിടുന്നത് ഉൾപ്പെടെയുള്ള സാധ്യതകൾ പരിഗണിച്ചെങ്കിലും, ജനങ്ങളുടെ ജീവന് ഭീഷണിയാകും എന്ന വിലയിരുത്തലിനെതുടർന്ന് ഉപേക്ഷിച്ചു. എന്നാൽ ബലൂൺ നിയന്ത്രിത വ്യോമ മേഖലയ്ക്കു പുറത്തു കൂടിയാണ് നീങ്ങുന്നതെന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ ജനജീവിതത്തിന് ഭീഷണിയല്ലെന്നും മറുവാദവും ഉയരുന്നുണ്ട്. ബലൂൺ അമേരിക്കൻ വ്യാമോതിർത്തിയിൽ എത്തിയതിൽ സർക്കാർ അന്വേഷണം ആരംഭിച്ചതായി ചൈന അറിയിച്ചു.
കലുഷിതമായ നയതന്ത്ര ബന്ധങ്ങൾക്ക് അയവു വരുത്തിക്കൊണ്ട് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനയിൽ സന്ദർശനം നടത്താനിരിക്കെയാണ് സ്ഥിഗതികൾ വീണ്ടും രൂക്ഷിതമാക്കികൊണ്ടുള്ള ചൈനീസ് നടപടി. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ വർഷം ചർച്ച നടത്തിയിരുന്നു.
തന്ത്രപരമായ മേഖലകൾക്കു മുകളിലൂടെ ഉൾപ്പെടെ ഈ ചാര ഉപകരണം നീങ്ങുന്നതിനാൽ, അമേരിക്കൻ അധികൃതർ ജാഗ്രതയിലാണ്. നിലവിലെ സാഹചര്യത്തിൽ ജീവനു ഭീഷണിയില്ലെങ്കിലും ഉപകരണത്തിന്റെ നീക്കം സജീവമായി നിരീക്ഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.