കൊളംബോ: ഇന്ത്യയുടെ എതിർപ്പ് അവഗണിച്ച് ചൈനയുടെ ചാരക്കപ്പൽ യുവാൻ വാങ്-അഞ്ച് ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്ത് നങ്കൂരമിട്ടു. ഇന്ത്യയുടെയും അമേരിക്കയുടെയും കടുത്ത എതിർപ്പും കപ്പൽ നങ്കൂരമിടുന്നത് നീട്ടിവെക്കണമെന്ന ശ്രീലങ്കയുടെ അഭ്യർഥനയും വകവയ്ക്കാതെ ചൈനയുടെ ചാരക്കപ്പൽ ‘യുവാൻ വാങ് –5’ ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്ത് ഇന്നലെയാണ് നങ്കൂരമിട്ടത്. എന്നാൽ കപ്പൽ എത്തുന്നതിന് ഒരു ദിവസം മുമ്പ് ശ്രീലങ്കക്ക് ഡോർണിയർ നിരീക്ഷണ വിമാനം കൈമാറിയാണ് ഇന്ത്യ പ്രതികരിച്ചത്.
അതേസമയം, ഇന്ത്യയുടെ എതിർപ്പ് അവഗണിച്ച് ശ്രീലങ്ക അനുമതി നൽകിയതിനെ തുടർന്നായിരുന്നു ചൈനീസ് ചാരക്കപ്പല്‍ തുറമുഖത്തെത്തിയത്. ശ്രീലങ്കയില്‍ പ്രവേശിക്കാന്‍ ശ്രീലങ്കന്‍ വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങളാണ് അനുമതി നല്‍കിയത്. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു നടപടി.
ശ്രീലങ്കയിൽ ചൈനീസ് ചാരക്കപ്പല്‍ പ്രവേശിക്കുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചാരക്കപ്പല്‍ തുറമുഖത്തില്‍ പ്രവേശിക്കുന്നതില്‍ ലങ്കയിലെ യു എസ് അംബാസിഡര്‍ ജൂലി ചംഗും പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയെ ശക്തമായി എതിർത്തിരുന്നു. ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പലാണ് യുവാന്‍ വാങ് 5. 750 കിലോമീറ്റര്‍ പരിധിയിലെ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ കപ്പലിന് സാധിക്കും എന്നതിനാല്‍ ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അടക്കം യുവാന്‍ വാങ് 5 ലക്ഷ്യമിടുന്നുണ്ടു.
എന്നാല്‍ ചൈനീസ് കപ്പലിനോടുള്ള എതിര്‍പ്പ് വിശദീകരിക്കാന്‍ ശ്രീലങ്കന്‍ ഭരണകൂടം ഇന്ത്യയോടും അമേരിക്കയോടും ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ഇരുരാജ്യങ്ങളും വ്യക്തമായ വിശദീകരണം നല്‍കിയില്ലെന്നുമാണ് ശ്രീലങ്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.