ദില്ലി : എല്ലാ വർഷവും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ടാണ് സ്വാതന്ത്ര്യദിന ആഘോഷങ്ങളിലേക്ക് കടക്കുക. ഈ വർഷത്തെ 82 മിനിറ്റ് ദൈർഘ്യമുള്ള അവിസ്മരണീയമായ സ്വാതന്ത്ര്യദിന പ്രസംഗമാണ് യൂട്യൂബിൽ തരംഗമായത്. അദ്ദേഹത്തിന്റെ ഒൻപതാമത്തെ സ്വാതന്ത്ര്യ ദിന അഭിസംബോധന കണ്ടത് ഏകദേശം 30 ദശലക്ഷത്തിലധികം പേരാണ്.
പ്രധാനമന്ത്രി ത്രിവർണ്ണ പതാക ഉയർത്തി ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നതിന്റെയും പതാക ഉയരുന്നതിന്റെയും വിഡീയോകളാണ് യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതെത്തിയത്. ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്ന വീഡിയോ 20 ദശലക്ഷം പേർ കണ്ടതോടെ ട്രെൻഡിംഗ് പട്ടികയിൽ ഒന്നാമതെത്തി. ചെങ്കോട്ടയിൽ നടന്ന ചടങ്ങിൽ ത്രിവർണ്ണ പതാക ഉയർത്തുന്നതിന്റെ വീഡിയോ ഇതുവരെ 4.4 ദശലക്ഷത്തിലധികം പേരാണ് കണ്ടത്.
പ്രസംഗത്തിന് ശേഷം മോദി ചെങ്കോട്ടയിൽ കുട്ടികളുമായി സംവദിക്കുന്നതിന്റെയും ഭാൻഗ്ര ആസ്വദിക്കുന്നതിന്റെയും വീഡിയോകളും വൈറലായി. പ്രധാനമന്ത്രി മോദി എൻസിസി കേഡറ്റുകളുമായി സംവദിക്കുന്ന വീഡിയോകളും ഇന്റർനെറ്റിലെ മുൻനിര ട്രെൻഡുകളിൽ ഇടം നേടിയിട്ടുണ്ട്.ട്വിറ്ററും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിൽ എല്ലാം തന്നെ ഈ വീഡിയോകൾ ട്രെൻഡിംഗാണ്.