സംസ്ഥാനത്ത് ഏറെ വിവാദമായി മാറിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി സിഐടിയു. മുഖ്യമന്ത്രിയും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത് എന്നാണ് വിവരം. എന്നാൽ മുഖ്യമന്ത്രിയുടെ നിര്‍ദേശം തങ്ങള്‍ക്ക് ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ ഓഫീസ് പറയുന്നത്. മെയ് 1 മുതലാണ് ഡ്രൈവിംഗ് പരിഷ്കരണം കൊണ്ടുവരാൻ ഉത്തരവിട്ടിരുന്നത്.
നിലവിൽ തീരുമാനിച്ചിരിക്കുന്നതുപോലെ ദിവസേന 50 പേർക്ക് ടെസ്റ്റ് നടത്തിയാൽ മതിയെന്ന നിർദ്ദേശം തൽക്കാലം തുടരുമെന്നും എന്നാൽ യൂണിയൻ ഭാരവാഹികളുമായി ചർച്ച നടത്തിയശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്നും മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ തീരുമാനമായതായി എളമരം കരീം പ്രതികരിച്ചു.
ഇനി ട്രേഡ് യൂണിയനുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ തുടര്‍ നടപടികളുണ്ടാകൂ എന്നും സിഐടിയു അറിയിച്ചു. കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ 20 ന് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്താൻ നിശ്ചിയിച്ചിരുന്ന സമരം മാറ്റിയതായി പ്രസിഡന്‍റ് കെകെ ദിവാകരൻ അറിയിച്ചു.