കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു തടവുകാരന് പരിക്ക്. ജയിലിലെ പതിനൊന്നാം ബ്ളോക്കിൽ ഇന്നുച്ചയോടെ ഉണ്ടായ സംഘർഷത്തിൽ മോഷണക്കേസിൽ തടവ് ശിക്ഷയനുഭവിക്കുന്ന നൗഫലിനാണ് തലയ്‌ക്ക് പരിക്കേറ്റത്. കാപ്പ തടവുകാരൻ അശ്വിൻ ഇയാളെ ആക്രമിച്ചുവെന്നും ഇക്കാര്യം നൗഫൽ മൊഴി നൽകിയിട്ടുണ്ടെന്നുമാണ് വിവരം.
മാസങ്ങൾക്ക് മുൻപും കണ്ണൂർ ജയിലിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.പത്താം ബ്ലോക്കിൽ ഗുണ്ടാ ആക്ടിൽ കഴിയുന്ന തടവുകാരായ തൃശൂർ സ്വദേശികളായ ചിറയത്ത് തൃശ്ശൂർക്കാരൻ സാജൻ, പള്ളിപ്പറമ്പത്ത് നെൽസൺ, അമർജിത്ത് എന്നിവർ തമ്മിലാണ് അന്ന് സംഘർഷമുണ്ടായത്. സാജനെ ശുചിമുറിയിലേക്ക് കൊണ്ടുപോയി വാതിൽ അടച്ച് പുറത്ത് ജയിൽ ജീവനക്കാരൻ കാത്തുനിൽക്കുന്നതിനിടെ നെൽസനും അമർജിത്തും ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബാത്ത് റൂമിന്റെ വാതിൽ ചവിട്ടി തുറന്ന് സാജനെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതി പ്രകാരം ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ഔദ്യോഗിക ജോലിക്ക് തടസമുണ്ടാക്കിയതിനും വാതിൽ തകർത്ത് നാശനഷ്ടമുണ്ടാക്കിയതിനാൽ പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമപ്രകാരവും പ്രതികൾക്കെതിരെ ടൗൺ പൊലീസ് കേസെടുത്തിരുന്നു.