ഗുരുതരാവസ്ഥയിലായ രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിക്കുന്നതിലും രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിലും മാർഗ നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 അംഗങ്ങളുടെ വിദഗ്ധ സംഘം തയ്യാറാക്കിയ മാർഗ നിർദേശത്തിൽ ഗുരുതരാവസ്ഥയിലായ രോഗികളും ബന്ധുക്കളും വിസമ്മതിച്ചാൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാനാവില്ലെന്നും തുടർ ചികിത്സ സാധ്യമല്ലെങ്കിലോ അല്ലെങ്കിൽ ലഭ്യമല്ലാത്തപ്പോഴോ ചികിത്സ തുടരുന്നതുകൊണ്ട് കാര്യമായ പുരോഗതി ഉണ്ടാകില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തിലോ രോഗിയെ ഐസിയുവിൽ കിടത്തുന്നതു വ്യർഥമാണെന്നും വ്യക്തമാക്കുന്നു.
രോഗിയെ ഐസിയുവിൽ പ്രവേശിപ്പിക്കുന്നതിന്റെ മാനദണ്ഡങ്ങൾ
അവയവങ്ങള്‍ തകരാറാലാവുക, ജീവൻരക്ഷാ ഉപകരണങ്ങൾ ആവശ്യമായി വരിക, ആരോഗ്യനില വഷളാകാനുള്ള സാധ്യത മുന്നിൽ കാണുക ,ബോധാവസ്ഥയിലെ മാറ്റം, രക്തസമ്മർദത്തിലെ വ്യതിയാനം, വെന്റിലേറ്ററിന്റെ ആവശ്യകത, തീവ്രമായ നിരീക്ഷണത്തിന്റെ ആവശ്യകത
ഐസിയുവില്‍നിന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള മാനദണ്ഡങ്ങൾ
ആരോഗ്യനില സാധാരണ അവസ്ഥയിലേക്കു മടങ്ങിയെത്തുക, ഐസിയു പ്രവേശനത്തിനു കാരണമായ രോഗാവസ്ഥ നിയന്ത്രണത്തിലാകുക, പാലിയേറ്റീവ് കെയര്‍ നിര്‍ദേശിക്കപ്പെടുക, രോഗിയോ കുടുംബമോ ആവശ്യപ്പെടുക