തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ തുറന്ന് യുദ്ധത്തിനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി. വിദേശയാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പോയത് രാജ്ഭവനെ അറിയിച്ചിട്ടില്ലെന്നാണ് ഗവർണർ ഉന്നയിക്കുന്ന പരാതി. ഭരണചുമതലകള്‍ അറിയിച്ചില്ലെന്നും കത്തില്‍ ആരോപണമുണ്ട്. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രിക്ക് നല്‍കി. ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോർട്ട് തേടാനാണ് ഈ നടപടി.
രാജ്ഭവനെ ഒരു കാര്യവും അറിയിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്ന ആരോപണമാണ് ഗവര്‍ണര്‍ മുന്നോട്ടുവയ്ക്കുന്നത്. വിദേശയാത്രകള്‍ സംബന്ധിച്ചും ഭരണചുമതലകളുടെ പുനക്രമീകരണവും രാജ്ഭവനെ അറിയിക്കേണ്ടത് നിര്‍ബന്ധമാണ്. ഭരണം എങ്ങനെ പോകുന്നുവെന്നതും പകരം ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളെ കുറിച്ചും രാജ്ഭവനില്‍ നിന്ന് സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നു.
വിദേശയാത്രകള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുവാദം വാങ്ങിയിട്ടുണ്ടോ എന്നും രാജ്ഭവന് അറിവില്ല. മന്ത്രിമാരും വിദേശയാത്ര നടത്തുന്നത് മറച്ചുവയ്ക്കുന്നുവെന്നും ഇതിനെല്ലാം ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. കത്ത് രാഷ്ട്രപതി പരിഗണിക്കുന്നതോടെ എന്തായിരിക്കും തുടര്‍ചലനങ്ങള്‍ എന്നത് നിര്‍ണായകമാകും. രാജ്ഭവനെ നോക്കുകുത്തിയാക്കുന്നുവെന്നും ഭരണനിര്‍വഹണം അപ്പപ്പോള്‍ അറിയിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. മുഖ്യമന്ത്രി കീഴ് വഴക്കങ്ങള്‍ ലംഘിച്ചുവെന്ന ഗുരുതര ആരോപണവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നുണ്ട്.