എക്‌സിബിഷന്‍ ഗ്രൗണ്ടിന്റെ വാടകയായി ഇത്തവണ 2.2 കോടി വേണമെന്ന ആവശ്യത്തിൽ നിന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പിന്നോട്ട് പോയില്ലെങ്കിൽ തൃശ്ശൂര്‍ പൂരം ചടങ്ങു മാത്രമാക്കി നടത്തേണ്ടി വരുമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ. എക്സിബിഷൻ ഗ്രൗണ്ടിന് കൊച്ചിൻ ദേവസ്വം ബോർഡ് വാടക ഉയർത്തിയതിനെതിരെ ചേർന്ന യോഗത്തില്‍ ഇതുസംബന്ധിച്ച പ്രമേയം ദേവസ്വങ്ങള്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം 39 ലക്ഷമായിരുന്നു വാടക.
പൂരത്തിൻ്റെ ചെലവുകൾ കണ്ടെത്താനാണ് എക്സിബിഷൻ നടത്തിവന്നിരുന്നത്. എന്നാൽ 2.2 കോടി നൽകാതെ ഗ്രൗണ്ട് വിട്ടുതരില്ലെന്ന വാശിയിലാണ് കൊച്ചിൻ ദേവസ്വം ബോർഡ്. എന്നാൽ വാടകയിലുണ്ടായ ഈ വലിയ വർദ്ധനവ് അംഗീകരിക്കാനാവില്ലെന്നാണ് ദേവസ്വങ്ങളുടെ നിലപാട്. മുഖ്യമന്ത്രി വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ദേവസ്വങ്ങൾ സംയുക്തമായി ആവശ്യപ്പെട്ടു.