Sunday, May 12, 2024
spot_img

“എകെജി സെന്ററില്‍ നിന്നുള്ള ഭരണം കേരളത്തിലെ സര്‍വകലാശാലകളില്‍ അവസാനിപ്പിച്ചതാണ് ഗവര്‍ണറോടുള്ള സിപിഎം അസഹിഷ്ണുതയ്ക്ക് പിന്നിൽ” രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ

ആലുവ : എകെജി സെന്ററില്‍ നിന്നുള്ള ഭരണം കേരളത്തിലെ സര്‍വകലാശാലകളില്‍ അവസാനിപ്പിച്ചതാണ് ഗവര്‍ണറോടുള്ള സിപിഎം അസഹിഷ്ണുതയ്ക്ക് പിന്നിലെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങള്‍, പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള നിയമനങ്ങള്‍, യോഗ്യതയില്ലാത്ത വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്നതെല്ലാം നിര്‍ത്തിയത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണെന്നും സര്‍വകലാശാലകളുടെ നിയന്ത്രണം നഷ്ടമാവുമെന്ന ഭയമാണ് സിപിഎമ്മിനെന്നും കെ. സുരേന്ദ്രന്‍. പറഞ്ഞു. ആലുവയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ഗവര്‍ണര്‍ക്കെതിരെ വെച്ച പോലുള്ള ബാനര്‍ മുഖ്യമന്ത്രിക്കെതിരെ വെക്കാന്‍ പറ്റുമോയെന്നും മാരാര്‍ജി ഭവനില്‍ നിന്നും ഒരു ലിസ്റ്റും ആര്‍ക്കും കൊടുക്കുന്ന രീതി ബിജെപിക്കില്ല. ഗവര്‍ണറെ ഭീഷണിപ്പെടുത്താനാണ് സിപിഎം തെരുവ് യുദ്ധം നടത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്യമായി ഗവര്‍ണറെ അധിക്ഷേപിക്കുകയാണ്. ഗവര്‍ണര്‍ എന്തോ മഹാപരാധം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. യുഡിഎഫ് ഭരിക്കുമ്പോള്‍ പോലും സര്‍വകലാശാലകളില്‍ സിപിഎം മേധാവിത്വമായിരുന്നു. ചീഫ് സെക്രട്ടറിമാരെയായിരുന്നു പണ്ട് ഗവര്‍ണര്‍മാര്‍ സര്‍വകലാശാലകളിലേക്ക് അയച്ചത്. എന്നാല്‍ ഇന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സര്‍വകലാശാലകളുടെ ഭരണം കൈപിടിയില്‍ ഒതുക്കാനാവുന്നില്ല. സിപിഎമ്മിന് ആള് മാറി പോയി. സെനറ്റിലേക്ക് ആളുകളെ ശുപാര്‍ശ ചെയ്യാന്‍ സിപിഎം മന്ത്രിയെ നിശ്ചയിച്ചത് തെറ്റാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് സ്വയംഭരണാവകാശം കൊടുക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്.

എല്ലാ സര്‍വകലാശാലകളുടേയും ചാന്‍സിലറായ ഗവര്‍ണറെ എവിടെയും കാല് കുത്തിക്കില്ലെന്നാണ് എസ്എഫ്ഐ പറയുന്നത്. ഗവര്‍ണറെ കാല് കുത്തിക്കില്ലെന്ന് എസ്എഫ്ഐ നേതാവ് പറഞ്ഞതാണ് തെറ്റ്. അതിനെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യേണ്ടത്. ഗവര്‍ണര്‍ക്കെതിരെ തെമ്മാടിത്തരമാണ് എസ്എഫ്ഐ നടത്തുന്നത്. ജെഎന്‍യുവിനെ സ്വാതന്ത്ര്യത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകളിലും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു കൊണ്ടുവരും” കെ. സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Latest Articles