ദില്ലി : ‘ബുധനാഴ്ച എത്തണം. താങ്കളുടെ ഫീസായ ഒരു രൂപ കൈപ്പറ്റണം’, മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഹരീഷ് സാല്‍വയോട് സുഷമ സ്വരാജ് ഫോണില്‍ ആവശ്യപ്പെട്ടത് ഇതായിരുന്നു. അവസാനമായി ഒരുപക്ഷേ അവരുടെ ഫോണ്‍കോള്‍ ഇതായിരുന്നിരിക്കാം. ചൊവ്വാഴ്ച രാത്രി 8.50 നായിരുന്നു ആ ഫോണ്‍കോള്‍. വൈകാരികമായിരുന്നു ആ സംഭാഷണമെന്ന് ഹരീഷ് സാല്‍വെ പറയുന്നു.
‘നിങ്ങള്‍ വന്ന് എന്നെ കാണണം. നിങ്ങള്‍ വാദിച്ച കേസിന്‍റെ ഫീസായ ആ ഒരു രൂപ നിങ്ങള്‍ക്ക് തരാനുണ്ട്’, അവര്‍ പറഞ്ഞു. ‘തീര്‍ച്ചയായും, അഭിമാനകരമായ ആ ഫീസ് വാങ്ങാന്‍ ഞാന്‍ എത്തും.’ ഞാന്‍ മറുപടി പറഞ്ഞു. ‘നാളെ(ബുധനാഴ്ച) വൈകിട്ട് ആറ് മണിക്ക് വരൂ’ എന്ന് പറഞ്ഞാണ് അവര്‍ സംഭാഷണം അവസാനിപ്പിച്ചത്. പക്ഷേ ആ കൂടിക്കാഴ്ചയ്‌ക്കോ ആ വിലപ്പെട്ട ഫീസ് കൈമാറാനോ അവര്‍ കാത്തില്ല. നിത്യതയിലേക്ക് സുഷമാജി മറഞ്ഞു.
കുല്‍ഭൂഷണ്‍ യാദവിന്‍റെ കേസില്‍ രാജ്യാന്തര കോടതിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വാദിച്ചത് ഹരീഷ് സാല്‍വെയായിരുന്നു. ഇന്ത്യയുടെ വാദങ്ങള്‍ അംഗീകരിച്ച് കുല്‍ഭൂഷണ്‍ യാദവിന്‍റെ വധശിക്ഷ രാജ്യാന്തര കോടതി സ്‌റ്റേ ചെയ്യുകയും നയതന്ത്രപരിരക്ഷ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.