പത്തനംതിട്ട: വയോധികയുടെ പരാതി സംബന്ധിച്ച് ചോദിക്കാന്‍ വിളിച്ച ബന്ധുവിനോട് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം. സി ജോസഫൈന്‍ അധിക്ഷേപിച്ച് സംസാരിച്ചതായി പരാതി. 89 കാരിയായ കിടപ്പുരോഗിയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ചെന്നും പരാതി കേള്‍ക്കാന്‍ മറ്റ് മാര്‍ഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനെ അധിക്ഷേപിച്ച് സംസാരിച്ചെന്നുമാണ് പരാതി.
കോട്ടാങ്ങൽ സ്വദേശിനി 89 വയസുകാരിയായ ലക്ഷ്‌മിക്കുട്ടിയമ്മയാണ് അയൽവാസി മദ്യലഹരിയിൽ തനിക്ക് നേരെ നടത്തിയആക്രമണത്തിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയിരുന്നത്. ഇതിന്റെ ഹിയറിംഗിനായി വീട്ടിൽ നിന്ന് 50 കിലോമീറ്റർ അകലെ അടൂരിൽ എത്താൻ കമ്മീഷൻ ആവശ്യപ്പെട്ടു. ഇതിനെ കുറിച്ച് അന്വേഷിക്കാൻ വിളിച്ച ലക്ഷ്‌മിക്കുട്ടിയമ്മയുടെ ബന്ധുവിനെയാണ് എം.സി ജോസഫൈൻ അധിക്ഷേപിച്ച് സംസാരിച്ചത്.
വൃദ്ധയെ ആക്രമിച്ചെങ്കിൽ പരാതി പൊലീസ് സ്‌റ്റേഷനിലല്ലേ പറയേണ്ടത് എന്നും 89 വയസായ അമ്മയെ കൊണ്ട് വനിതാ കമ്മീഷനിലാണോ പരാതിപ്പെടുന്നതെന്നും എം.സി ജോസഫൈൻ ചോദിച്ചു. പൊലീസിൽ നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതുകൊണ്ടാണ് വനിതാ കമ്മീഷനിൽ പരാതിപ്പെട്ടതെന്ന് അറിയിച്ചിട്ടും അധിക്ഷേപം തുടരുകയായിരുന്നുവെന്നാണ് പരാതി.
അതേസമയം, സംഭവം വിവാദമായപ്പോള്‍ പ്രതികരിച്ച് ജോസഫൈന്‍ രംഗത്തെത്തി. പരാതിക്കാരിയുടെ ബന്ധു ഫോണ്‍ സംഭാഷണം ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് ജോസഫൈന്‍ പറഞ്ഞു.