കൊച്ചി : ആഡംബര റിസോർട്ടിൽ താമസിച്ചതുമായി ബന്ധപ്പെട്ട് യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിനെതിരെ പരാതി നല്‍കിയ പ്രതിപക്ഷ പാർട്ടിയുടെ യുവജന വിഭാഗം നേതാവിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിറക്കി. യുവജന വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിന് സംരക്ഷണം നല്‍കാനാണ് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്. ചിന്ത ജെറോം, റിസോര്‍ട്ട് ഉടമ എന്നിവരുടെ ഭാഗത്തു നിന്നും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിഷ്ണുവിന്റെ ഹര്‍ജി. ജസ്റ്റിസ് എൻ.നഗരേഷിന്റേതാണ് ഉത്തരവ്.
കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾതന്നെ വിഷ്ണുവിന് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടിരുന്നു. കൊട്ടിയം എസ്എച്ച്ഒയ്ക്ക് ആയിരുന്നു സംരക്ഷണ ചുമതല. ഇന്നു വരെയായിരുന്നു ആ ഉത്തരവിന്റെ കാലാവധി. യുവജന കമ്മിഷൻ അദ്ധ്യക്ഷ ആഡംബര റിസോർട്ടിൽ താമസിക്കുന്നതിനായി 38 ലക്ഷം രൂപ ചെലവാക്കി. ഈ തുക എവിടെനിന്നു ലഭിച്ചു? അതിന്റെ സ്രോതസ്സ് അന്വേഷണിക്കണം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് വിഷ്ണു വിജിലൻസിന് പരാതി നൽകിയിരുന്നു. ഇതിനുശേഷം വലിയ രീതിയിൽ ഭീഷണിയുണ്ടെന്നായിരുന്നു വിഷ്ണു ചൂണ്ടിക്കാട്ടിയത്.
വിഷ്ണുവിന് ഭീഷണി നിലനിൽക്കുന്നിടത്തോളം കാലം സംരക്ഷണം നൽകണമെന്നാണ് കോടതി ഇന്ന് ഉത്തരവിട്ടത്. കൊല്ലം ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർക്കാണ് നിർദേശം.