വോട്ട് രേഖപ്പെടുത്താന്‍ പൗരന്‍മാരെ ആഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പത്രപ്പരസ്യത്തിനെതിരെ പരാതി . മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ മോഡലാക്കിയാണ് പരസ്യം പുറത്തിറങ്ങിയത് . മലയാളത്തിലെ പ്രമുഖ പത്രങ്ങളിലെല്ലാം തന്നെ പരസ്യം നല്‍കിയിട്ടുമുണ്ടായിരുന്നു . എന്നാല്‍ സര്‍ക്കാര്‍ ചിലവില്‍ ഉദ്യോഗസ്ഥന്‍ മോഡലായി പരസ്യം ചെയ്തത് നിയമവിരുദ്ധമാണെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു .നിലവിലെ സുപ്രീംകോടതി വിധി ലംഘിക്കുകയാണ് ടിക്കാറാം മീണ ചെയ്തത് എന്ന് ചൂണ്ടിക്കാട്ടി ബിജെപി അനുഭാവിയായ അഡ്വ.കൃഷ്ണദാസ് ആണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. സര്‍ക്കാര്‍ ചിലവില്‍ സ്വന്തം ചിത്രം വച്ച് പരസ്യം ചെയ്തത് ചട്ടലംഘനമെന്നാണ് ആരോപണം. കേന്ദ്ര സര്‍വ്വീസ് ചട്ടങ്ങളുടേയും സുപ്രീംകോടതി ഉത്തരവിന്റേയും നഗ്നമായ ലംഘനമാണ് മീണയുടെ നടപടിയെന്ന് പരാതിയിൽ ചൂണ്ടി കാണിക്കുന്നു .പരസ്യം നല്‍കിയ പണം മീണയില്‍ നിന്നും തിരിച്ച് പിടിക്കണമെന്നാവശ്യവും പരാതിയിലുണ്ട് .
2016 മാര്‍ച്ച് 18ന് നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, പി.സി.ഗോഷ് എന്നിവര്‍ പുറപ്പെടുവിച്ച വിധി പ്രകാരം രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രി, ഗവര്‍ണര്‍, സംസ്ഥാന മന്ത്രിമാര്‍ എന്നിവരുടെ ചിത്രങ്ങള്‍ മാത്രമേ പൊതുഖജനാവിലെ പണം ഉപയോഗിച്ചുള്ള പരസ്യങ്ങളില്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ആദ്യമിത് രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരില്‍ മാത്രം പരിമിതപ്പെടുത്തിയിരുന്നു. പിന്നീട് പുനഃപരിശോധനാ ഹര്‍ജിയിലൂടെയാണ് ഇളവുകള്‍ വന്നത്.
ഉദ്യോഗസ്ഥര്‍ക്കുള്ള കോഡ് ഓഫ് കോണ്ടക്ട് പ്രകാരവും മീണയുടെ നടപടി തെറ്റെന്ന് തന്നെയാണ് നിയമവിദഗ്ദ്ധരുടെ പക്ഷം.