അമിത ഫീസ് ഈടാക്കി പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ഓപ്പറേഷൻ e-സേവ്’ എന്ന പേരിലാണ് സംസ്ഥാനത്തുടനീളമുള്ള 130-ലധികം അക്ഷയ കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടക്കുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച പരിശോധന ഇപ്പോഴും പുരോഗമിക്കുകയാണ്. സർക്കാർ നിശ്ചയിച്ച നിരക്ക് പാലിക്കപ്പെടുന്നില്ലെന്നും സേവനങ്ങൾക്കായി അക്ഷയ സെന്റർ നടത്തിപ്പുകാർ പൊതുജനങ്ങളിൽ നിന്ന് അമിത തുക ഈടാക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
അക്ഷയ കേന്ദ്രങ്ങളുടെ സുതാര്യത പരിശോധിച്ച് ഉറപ്പുവരുത്താൻ ചുമതലപ്പെട്ട ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസർമാർ അക്ഷയ സെന്റർ നടത്തിപ്പുകാരിൽ നിന്ന് കൈക്കൂലി വാങ്ങി ഇത്തരം അഴിമതികൾക്കും ക്രമക്കേടുകൾക്കും കൂട്ടുനിൽക്കുന്നതായും ആരോപണമുയരുന്നുണ്ട്. ഇതേത്തുടർന്നാണ് വിജിലൻസ് നടപടി.