കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്. ചീഫ് വിപ്പിനെയും ഡിവൈഎസ്പിയേയും തടഞ്ഞ് വെച്ചതിനെ തുടർന്നാണ് നടപടി.
കണ്ടാലറിയാവുന്ന അമ്പതോളം വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിദ്യാർത്ഥികൾക്കെതിരെ നടപടി ഉണ്ടാവില്ലെന്ന കോട്ടയം എസ്പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിരുന്നു.
അതേസമയം, ശ്രദ്ധയുടെ മുറിയില്‍ നിന്ന് കിട്ടിയ കുറിപ്പില്‍ ആത്മഹത്യയുടെ കാരണത്തെ കുറിച്ചുളള സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയരുന്നു. എന്നാൽ ആറു മാസം മുൻപ് ശ്രദ്ധ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിനെ ആത്മഹത്യ കുറിപ്പായി വ്യാഖ്യാനിച്ച് മാനേജ്മെന്റിനെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത് എന്നാണ് ശ്രദ്ധയുടെ കുടുംബം ആരോപിക്കുന്നത്.