ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ ഗ്രൂപ്പ് 23ന്റെ (Group 23) വിശാലയോഗം ഇന്ന്. കപില്‍ സിബലിന്റെ വീട്ടിലാണ് യോഗം. കോണ്‍ഗ്രസിലെ സംഘടനാ പ്രതിസന്ധിയെയും സംഘടനാ തിരഞ്ഞെടുപ്പ് നടപടികളെയും പുതിയ തലത്തിലേക്ക് എത്തിക്കുന്നതായിരിക്കും ഇന്നത്തെ യോഗം എന്നാണ് വിലയിരുത്തല്‍. ദേശീയ നേതൃത്വത്തോട് അമര്‍ഷമുള്ള കേരളത്തില്‍ നിന്നടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തേക്കും.
ഇന്ന് വൈകുന്നേരമാണ് വിശാല യോഗം ചേരാന്‍ തീരുമാനിച്ചിട്ടുള്ളത്. വൈകുന്നേരം 7 മണിക്ക് ചേരുന്ന യോഗത്തിലേക്ക് കേരളത്തിലെ ചില നേതാക്കള്‍ക്കും ക്ഷണം ഉണ്ട്. രാഹുല്‍ തിരിച്ചുവരില്ലെന്നാണ് ജി23 കരുതുന്നത്. പകരം യുവനേതാവിനെ അധ്യക്ഷനാക്കണമെന്നാണ് ആവശ്യം. സച്ചിന്‍ പൈലറ്റിനെയാണ് അതിനായി മുന്നില്‍ കാണുന്നതെന്നും സൂചനയുണ്ട്.
അതേസമയം സോണിയാ ഗാന്ധിയുടെ നിർദേശത്തിന് പിന്നാലെ മൂന്ന് പിസിസി അധ്യക്ഷന്മാർ രാജിവച്ചു.
തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ പി സി സി അധ്യക്ഷന്മാരോട് രാജി വയ്ക്കാൻ സോണിയ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു. നിർദ്ദേശത്തിന് പിന്നാലെ ഉത്തർപ്രദേശ്,ഉത്തരാഖണ്ഡ്,ഗോവ പിസിസി അധ്യക്ഷന്മാർ സ്ഥാനം രാജിവച്ചു.