ദില്ലി: ബിജെപിക്കെതിരായ കോൺഗ്രസിന്‍റെ വിശാല സഖ്യസ്വപ്നങ്ങൾ അവസാനിച്ചു.
ബിഹാറൊഴികെ മറ്റൊരിടത്തും മഹാസഖ്യ നീക്കം വിജയിപ്പിക്കാനാകാതെ കോണ്‍ഗ്രസ് മുട്ടുമടക്കി.
സഖ്യകക്ഷികളെ കൈവിടാതെയും ചെറുസഖ്യങ്ങൾ ഉണ്ടാക്കിയും ബിജെപി പടയൊരുക്കങ്ങളില്‍ ഒരു പിടി മുന്നിലെത്തി. സര്‍ക്കാര്‍ വിരുദ്ധ വികാരം അടിച്ചേല്‍പ്പിച്ച് വിശാല സഖ്യങ്ങള്‍ രൂപപ്പെടുത്താമെന്ന കോണ്‍ഗ്രസിന്‍റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി.
ബിഹാറിൽ മഹാസഖ്യം യാഥാര്‍ഥ്യമായെങ്കിലും ചോദിച്ച സീറ്റ് പാര്‍ട്ടിക്ക് കിട്ടിയില്ല. എൻഡിഎയിൽ നിന്ന് ഉപേന്ദ്ര കുശ് വാഹയുടെ പാര്‍ട്ടിയെ പ്രതിപക്ഷ ചേരിയിലെത്തിക്കാനായതാണ് ആകെ ഉള്ള നേട്ടം. ഉത്തര്‍ പ്രദേശിൽ എസ്‍പി, ബിഎസ്‍പി സഖ്യം അമേഠിയും റായ് ബറേലിയും മാത്രം ഒഴിച്ചിട്ട് കോണ്‍ഗ്രസിനെ നാണം കെടുത്തി. ഇപ്പോള്‍ നീക്കുപോക്കിന് പോലും സാധ്യതില്ലാത്തവണ്ണം സഖ്യവും കോണ്‍ഗ്രസും അകന്നിരിക്കുകയാണ്. രാജ്യത്ത് ഒരിടത്തും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിഎസ്‍പി ഇതിനിടെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
കര്‍ണാടകയിൽ സിറ്റിങ് സീറ്റ് വിട്ടു കൊടുത്താണ് ജെഡിഎസിനെ ഒപ്പം നിര്‍ത്തുന്നത്. മഹാരാഷ്ട്രയിൽ എൻസിപിക്ക് അപ്പുറം പുതിയ പാര്‍ട്ടിയെ കൊണ്ടു വരാനാകട്ടെ കോൺഗ്രസിനായില്ല.
ബംഗാളിൽ സിപിഎമ്മുമായി കോൺഗ്രസ് ഉണ്ടാക്കാൻ ശ്രമിച്ച ധാരണ പൊളിഞ്ഞു. ടിഡിപിയുമായുള്ള സഖ്യം തെലങ്കാന തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ വേണ്ടെന്നു വെച്ചു. ദില്ലിയിൽ എഎപിയുമായി ലക്ഷ്യംവച്ച സഖ്യം പാര്‍ട്ടിക്കുള്ളിലെ ഭിന്നതയിൽ തട്ടി എങ്ങുമെത്താതെ പോയി.
ബിഹാറിൽ മഹാസഖ്യത്തെ നേരിടാൻ നിതീഷ് കുമാറുമായി ബിജെപി സഖ്യമുണ്ടാക്കി. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു രാം വിലാസ് പാസ്വാനെയും ഒപ്പം നിര്‍ത്തി. പരസ്പരം നിരന്തരം വിമര്‍ശനം തുടരുന്നുണ്ടെങ്കിലും മഹാരാഷ്ട്രയിൽ ശിവസേനയുമായുള്ള സഖ്യം ബിജെപി തുടരുന്നു. നിയമസഭയിൽ തുല്യ സീറ്റ് വേണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി പരിഗണിച്ചു.
തമിഴ്‍നാട്ടിൽ എഐഡിഎംകെയുമായും ബിജെപി സഖ്യമുണ്ടാക്കി. പഞ്ചാബിൽ അകാലി ദളുമായുള്ള സഖ്യം തുടരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ചെറുപാര്‍ട്ടികളുമായും ബിജെപിക്ക് സഖ്യമുണ്ടാക്കാനായി. പൗരത്വ ബില്ലിൽ പിണങ്ങിയ അസം ഗണ പരിഷത്തിനെ അടക്കം തിരികെ കൊണ്ടു വന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ് വിരുദ്ധ സഖ്യം രൂപീകരിക്കാനും ബിജെപിക്കായി. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലങ്കാനയിൽ ടിആര്‍എസും ബിജെപിക്ക് ഒപ്പമുണ്ട്.