എറുണാകുളം: ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി എറണാകുളത്ത് മത്സരിക്കാനൊരുങ്ങുന്പോള്‍ ശുഭ പ്രതീക്ഷയാണ് തനിക്ക് ഉള്ളതെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. മോദിയുടെ പ്രവര്‍ത്തനങ്ങളും സ്ഥാനാര്‍ത്ഥിയെന്ന നിലയിലുള്ള തന്റെ മികവും വോട്ടായി മാറുമെന്ന് കണ്ണന്താനം തറപ്പിച്ചു പറയുന്നു.
2006 ല്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനെത്തിയ ദിനങ്ങള്‍ കണ്ണന്താനം ഓര്‍ക്കുന്നു. വോട്ടപേക്ഷിക്കാനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിയപ്പോള്‍ ആരും ഉണ്ടായിരുന്നില്ല സ്വീകരിക്കാന്‍. കണ്ട് പരിചയമുള്ള പോര്‍ട്ടര്‍മാര്‍ ‘എന്തിനാ വന്നതെന്ന് ചോദിച്ചു. ‘മത്സരിക്കാനാണ് വന്നതെ’ന്ന് താന്‍ അവര്‍ ചിരിച്ചു. അവരോടൊപ്പം പോയി ചായ കുടിച്ച് പിരിഞ്ഞ താന്‍ അന്ന് വെറും 34 ദിവസം കൊണ്ട് കാഞ്ഞിരപ്പള്ളിയില്‍ നിന്നും നിയമസഭയില്‍ എത്തിയത്- കണ്ണന്താനം ഓർമിച്ചെടുത്തു.
വലിയ സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് നിരാശനായത് പോലെ ഇത്തവണ ഉണ്ടാവില്ലെന്നും മികച്ച വരവേല്‍പ്പുണ്ടാകുമെന്നും കണ്ണന്താനം പറയുന്നു. കേന്ദ്രമന്ത്രിയായ കാലത്ത് കൊച്ചിയെ ലോക ടൂറിസം ഭൂപടത്തില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചിക്കാര്‍ക്ക് തന്നെ നല്ലതു പോലെ അറിയാം. ഡല്‍ഹി കമ്മീഷറായും എംഎല്‍എ ആയും ചെയ്ത കാര്യങ്ങളൊക്കെ എല്ലാവര്‍ക്കും അറിയാമെന്നും ജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.