ഹരിപ്പാട്: സമൂഹ മാധ്യമങ്ങളിലൂടെ ശിവലിംഗത്തെയും ശിവനെയും അവഹേളിക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ച് മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ച പ്രാദേശിക കോൺഗ്രസ് നേതാവ് അജു ലത്തീഫിനെതിരെ നൽകിയ പരാതിയിൽ നടപടിയെടുക്കാതെ ഹരിപ്പാട് പോലീസ്. കാർത്തികപ്പള്ളി സ്വദേശിയായ ഇയാൾ ശിവലിംഗവുമായി ബന്ധപ്പെട്ട ഹൈന്ദവ വിശ്വാസങ്ങളെ കളിയാക്കി അശ്ളീല ചുവയുള്ള കഥകൾ വാട്‍സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പുരാണങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇയാൾ നടത്തിയത്. ഇതിനെതിരെ ശരത് പി നായർ നടത്തിയ പരാതിയിലാണ് യാതൊരു നടപടിയും കൈക്കൊള്ളാതെ പോലീസ് ഒത്തുകളിക്കുന്നത്. ഹിന്ദുക്കളുടെ മത വികാരം വ്രണപ്പെടുത്തുക സമൂഹത്തിൽ മതസ്പർദ്ധയുണ്ടാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചിരുന്നു.
ഗ്യാൻവാപ്പിയുമായി ബന്ധപ്പെട്ട കോടതി വിധിക്കുശേഷം ഇത്തരം സന്ദേശങ്ങൾ കേരളത്തിൽ വ്യാപകമാകുകയാണ്. ചില തീവ്രവാദ സംഘടനകളാണ് ഇത്തരം സന്ദേശങ്ങൾ ടൂൾ കിറ്റ് തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് . എന്നാൽ നടപടിയെടുക്കാൻ മടിക്കുന്ന പോലീസിനെതിരെ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ശിവലിംഗത്തെയും ഭഗവാൻ ശിവനെയും അവഹേളിച്ച വ്യക്തിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. വിഷയത്തിൽ കാർത്തികപ്പള്ളി താലൂക്ക് സമിതിയും, ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്സെടുക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടിട്ടുള്ളത്. ഹിന്ദു ഐക്യവേദി കാർത്തികപ്പള്ളി താലൂക്ക് ജനറൽ സെക്രട്ടറി എൻ ജയപ്രകാശ്, സനോജ് പള്ളിപ്പാട്, വിജയകുമാർ, ഗോപകുമാർ വീയപുരം തുടങ്ങിയവർ പ്രതിഷേധിച്ചു.