ദിസ്പൂർ: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പ്രകടന പത്രിക ഇന്ത്യയിലെ തെരഞ്ഞെടുപ്പിന് വേണ്ടിയാണോ പാകിസ്ഥാനിലെ തെരഞ്ഞെടുപ്പിന് വേണ്ടിയാണോ എന്ന് സംശയമുണ്ടെന്ന് ഹിമന്ത വിശ്വ ശർമ്മ പറഞ്ഞു. സമൂഹത്തെ ഭിന്നിപ്പിക്കുക എന്നതാണ് പ്രകടനപത്രിക ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിമർശിച്ചു. ജോർഹട്ട് മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത് പ്രീണനത്തിന്റെ രാഷ്‌ട്രീയമാണ്, ഞങ്ങൾ അതിനെ അപലപിക്കുന്നു. ഇത് ഭാരതത്തിന്റെ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രകടനപത്രികയല്ല പാകിസ്ഥാന് വേണ്ടിയുള്ളതാണെന്ന് തോന്നുന്നു. രാജ്യത്ത് ആരും മുത്തലാഖ് തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല. ശൈശവ വിവാഹത്തെയും ബഹുഭാര്യാത്വത്തെയും പ്രോത്സാഹിപ്പിക്കുന്നുമില്ല. സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരത്തിലെത്താമെന്ന മാനസികാവസ്ഥയിലാണ് കോൺഗ്രസെന്നും’ അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ പ്രകടനപത്രിക കള്ളങ്ങളുടെ കെട്ടാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. പ്രകടന പത്രികയുടെ ഒരോ പേജും ഇന്ത്യയെ ശിഥിലമാക്കാൻ ശ്രമിക്കുന്നതാണെന്ന് പ്രധാനമന്ത്രി വിമർശിച്ചു. മുസ്ലീം പ്രീണനവും പിന്നാലെ വരുന്ന വോട്ടും കണ്ടുകൊണ്ടാണ് കോൺഗ്രസ് പ്രകടന പത്രിക മുന്നോട്ട് വച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.