ബെംഗളൂരു: നിയമസഭയിൽ ബലാത്സംഗ പരാമർശത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയ കർണാടക കോൺഗ്രസ് എം.എൽ.എ രമേഷ് കുമാർ, നെഹ്‌റു-ഗാന്ധി കുടുംബത്തെക്കുറിച്ചുള്ള തന്റെ പരാമർശത്തെ തുടർന്ന്, വീണ്ടും വിവാദത്തിന് തിരികൊളുത്തി. ഗാന്ധിയുടെ പേരിൽ കോൺഗ്രസ് നേതാക്കൾ ആവശ്യത്തിന് പണം സമ്പാദിച്ചിട്ടുണ്ടെന്ന് രമേഷ് കുമാർ തുറന്നു പറഞ്ഞു.
‘ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ പേരിൽ ഞങ്ങൾ മൂന്ന്, നാല് തലമുറകൾക്ക് ആവശ്യമായ പണം സമ്പാദിച്ചു. അവർക്കു വേണ്ടി ഞങ്ങൾക്ക് ഇത്രയും ത്യാഗം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അത് ഞങ്ങൾക്ക് നല്ലതല്ല,’ രമേഷ് കുമാർ വ്യക്തമാക്കി. സോണിയ ഗാന്ധിക്കെതിരായ ഇഡി കേസിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് രമേഷ് കുമാറിന്റെ വിവാദ പ്രസ്താവന.

