ദില്ലി: എഐസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാതെ ശശി തരൂർ എം പി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ശശി തരൂരുമായി അടുത്ത വൃത്തങ്ങൾ പറയുന്നുണ്ട്. കോൺഗ്രസ് തെരഞ്ഞെടുപ്പ് രീതിയോട് ശശി തരൂർ കടുത്ത എതിർപ്പിലാണ് ഈ എതിർപ്പ് പാർട്ടി നേതൃത്വത്തെ ശശി തരൂർ അറിയിച്ചേക്കാൻ സാധ്യത കൂടുതലാണ്.
അതേസമയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനായുള്ള കാത്തിരിപ്പ് നീളും. അടുത്ത മാസം 20നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സമവായത്തിലെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിദേശത്താണ്. അദ്ധ്യക്ഷ പദം ഏറ്റെടുക്കുന്നതില്‍ ഇരുവരും വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. കുടംബത്തിന് പുറത്തു നിന്നൊരാള്‍ ഈ സാഥാനത്തേക്ക് വരണമെന്ന നിര്‍ദ്ദേശവും ചില നേതാക്കള്‍ മുന്നോട്ട് വക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള ഭിന്നതയാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ നീളാന്‍ കാരണം. അശോക് ഗലോട്ടിൻറെ പേര് ഉയർന്നെങ്കിലും എതിർത്ത് മത്സരിക്കും എന്നാണ് ജി 23 ഗ്രൂപ്പ് നേതാക്കളുടെ നിലപാട്. ഞായറാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതി യോഗം പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള പുതിയ സമയക്രമം തീരുമാനിക്കും