തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് നടത്തിയ ചക്രസ്തംഭന സമരത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. രാജ്യത്ത് ആകെ പിരിക്കുന്ന നികുതിയിൽ 5 ശതമാനം മാത്രമാണ് കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകുന്നതെന്നും നികുതിയിനത്തിൽ കേന്ദ്രസർക്കാർ പിരിച്ചെടുത്ത തുകയുടെ വിഹിതം കേരളത്തിനു ലഭിക്കാൻ വേണ്ടിയാണ് കോൺഗ്രസ് സത്യത്തിൽ സമരം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് ഇന്ധന നികുതി കുറച്ചത് അവിടെ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചിരുന്നു. പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് കേന്ദ്രം കുറച്ചത്. ഇതിന് പിന്നാലെ കേരളം ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അതേസമയം സംസ്ഥാനങ്ങൾക്ക് നികുതി കുറയ്ക്കുന്നതിന് ഒരു പരിധിയുണ്ടെന്നും കേരളത്തിന്റെ ധനസ്ഥിതി പരിതാപകരമാണെന്നും കെ.എൻ.ബാലഗോപാൽ നേരത്തെ അറിയിച്ചിരുന്നു.