കോട്ടയത്ത് പാലത്തിലെ വിടവിൽ വീണ് നിയന്ത്രണം നഷ്‍ടമായ ഓട്ടോറിക്ഷയില്‍ ബസിടിച്ചു നവവരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. എം സി റോഡിൽ നീലിമംഗലത്ത് പുതുതായി പണിത പാലത്തിലെ വിടവാണ് യുവാവിന്‍റെ ജീവനെടുത്തത്. ഞായറാഴ്‍ച പുലർച്ചെ 5.45-ന് ഈ പാലത്തിലെ വിടവിൽവീണ് നിയന്ത്രണം നഷ്‍ടമായ ഓട്ടോറിക്ഷ കെഎസ്ആർടിസി ബസിൽ ഇടിച്ചായിരുന്നു അപകടം. കടുത്തുരുത്തി മുട്ടുചിറ ഇരവിമംഗലം ഇലവത്തിൽ രഞ്ജിൻ സെബാസ്റ്റ്യൻ എന്ന ഉണ്ണി (28) ആണ് മരിച്ചത്. ഈ സാഹചര്യത്തില്‍ ചര്‍ച്ചയാകുകയാണ് ഈ വർഷത്തിന്റെ തുടക്കത്തിൽ, ദേശീയപാത അതോറിറ്റി പുറത്തിറക്കിയ ഒരു പുതിയ നിയമം.
മോശം റോഡുകൾ നിർമ്മിക്കുന്ന കരാറുകാര്‍ക്കെതിരെ പിഴ ചുമത്താൻ സര്‍ക്കാരിനെ അനുവദിക്കുന്നതാണ് ഈ നയം. കരാറുകാർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഈ നയം ഉറപ്പാക്കുന്നു. ഈ നിയമം അനുസരിച്ച് നിലവാരം കുറഞ്ഞ റോഡുകള്‍ മൂലമുള്ള അപകടങ്ങള്‍ ആണെങ്കിൽ കരാറുകാര്‍ക്കെതിരെ പിഴ ഈടാക്കാൻ എൻഎച്ച്എഐക്ക് കഴിയും. ഒരുകോടി രൂപ മുതൽ 10 കോടി രൂപ വരെ പിഴയിനത്തില്‍ ഈടാക്കാം.