കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചുകയറി ദമ്പതികളെ ബന്ദിയാക്കിയ ശേഷം മകളുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് സ്വർണം കവർന്നയാൾ പിടിയിൽ. ഒളവണ്ണ കമ്പിളിപ്പറമ്പ് വിപിഎ ഹൗസിൽ സ്വദേശി സൽമാൻ ഫാരിസി(24)നെയാണ് കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ മാസം 10-ന് പുലർച്ചെ വലിയങ്ങാടി ഗണ്ണി സ്ട്രീറ്റിലെ കമ്മക്കകം അബ്ദുൾസലാമിന്റെ വീടിന്റെ ജനലഴി മുറിച്ചു മാറ്റി അകത്തുകയറി അബ്ദുൾ സലാമും ഭാര്യയും കിടന്നിരുന്ന മുറി പുറത്തുനിന്ന് പൂട്ടി. തുടർന്ന് മകൾ ആയിഷയുടെ മുറിയിൽ കയറി ബ്രേസ്‌ലെറ്റ് അഴിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഞെട്ടിയുണർന്നു.
കള്ളനെ പിടികൂടിയെങ്കിലും കൈയിൽ കരുതിയ മുളകുപൊടി കണ്ണിൽ വിതറി ഇയാൾ രക്ഷപ്പെട്ടു. ഒരു പവന്റെ സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ പരാതി നൽകിയിരുന്നു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളന്റേതെന്ന് സംശയിക്കുന്ന ചില ചിത്രങ്ങൾ ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് ടൗൺ പൊലീസ് കോഴിക്കോട് ബീച്ചിൽനിന്ന് പ്രതിയെ പിടികൂടിയത്. നിരവധി കളവു കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ സൽമാൻ ഫാരിസ്. 2019 കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സ്കൂട്ടർ മോഷണക്കേസിൽ പ്രതിയായിരുന്നു ഇയാൾ. മാങ്കാവ് ബാങ്ക് മോഷണ ശ്രമത്തിനും പ്രതിയായിരുന്നു സൽമാനെന്ന് പൊലീസ്.