ചെന്നൈ: ട്രെയിനിന്റെ വാതിൽപടിയിലിരുന്നു യാത്ര ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനും കയ്യാങ്കളിക്കുമിടെ നിലതെറ്റി പുറത്തേക്കു തെറിച്ചു വീണ രണ്ട് യുവാക്കൾ മരിച്ചു. നാഗർകോവിൽ – കോയമ്പത്തൂർ എക്സ്പ്രസിലാണ് സംഭവം. ജനറൽ കോച്ചിൽ യാത്ര ചെയ്ത തെങ്കാശി ആലംകുളം സ്വദേശി മുത്തുകുമാർ (32), തൂത്തുക്കുടി കോവിൽപട്ടി സ്വദേശി മാരിയപ്പൻ (36) എന്നിവരാണു മരിച്ചത്.
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീടു കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. അകത്തേക്ക് കയറാൻ സഹയാത്രികർ ആവശ്യപ്പെട്ടെങ്കിലും ഇരുവരും കൂട്ടാക്കിയില്ല. പരസ്പരം ആക്രമിക്കുന്നതിനിടെ, വിരുദുനഗറിനടുത്ത് സാത്തൂരിനടുത്ത് നിലതെറ്റി ഇരുവരും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇതോടെ, യാത്രക്കാർ ചങ്ങല വലിച്ചു ട്രെയിൻ നിർത്തി. മുത്തുകുമാർ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മാരിയപ്പനും മരിച്ചു. സംഭവത്തിൽ തൂത്തുക്കുടി പോലീസ് കേസെടുത്തു.