കൊൽക്കത്ത: അല്ലാഹുവിന്റെ അനുഗ്രഹമുള്ളതിനാൽ കൊവിഡ് മുസ്ലീങ്ങൾക്ക് ഒരു ഭീഷണിയല്ലെന്ന് വിവാദ മതപുരോഹിതൻ മൗലാന ബർകാതി. അതിനാൽ മുസ്ലീം മതവിശ്വാസികൾക്ക് വാക്സിന്റെ ആവശ്യമില്ലെന്നും മൗലാന ബർകാതി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്തരത്തിൽ ബർകാതി വിവാദ പ്രസ്താവന നടത്തിയത്. “അല്ലാഹുവിന്റെ അനുഗ്രഹമുള്ളതിനാലാണ് മുസ്ലീങ്ങളുള്ള പ്രദേശങ്ങളിൽ കോവിഡ് പടരാത്തത്. വാക്സിൻ സ്വീകരിക്കണമെങ്കിൽ അതിന്റെ ഫോർമുല വ്യക്തമാക്കണം. പോർക്ക് കഴിക്കുന്നതോ മറ്റേതെങ്കിലും തരത്തിൽ ഉപയോഗിക്കുന്നതോ മുസ്ലീങ്ങൾക്ക് ഹറാമാണ്. അതിനാൽ ഇസ്ലാം മതപുരോഹിതർക്ക് മുന്നിൽ ഫോർമുല വ്യക്തമാക്കിയ ശേഷം മാത്രമേ മുസ്ലീംങ്ങൾ വാക്സിൻ സ്വീകരിക്കാൻ പാടുകയുള്ളു”-മൗലാന ബർകാതി കൂട്ടിച്ചേർത്തു.
നേരത്തെയും ഇത്തരത്തിൽ വിവാദ പ്രസ്താവനകൾ നടത്തി രംഗത്തുവന്നിട്ടുള്ള വ്യക്തിയാണ് ബർകാതി. മുമ്പ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്ത അനുയായിയെന്ന നിലയിൽ അറിയപ്പെട്ടിരുന്ന ബർകാതി, തൃണമൂലിന് വേണ്ടി മുസ്ലിം വോട്ടുകൾ ഏകീകരിക്കാമെന്ന് പറയുന്ന വീഡിയോ പുറത്തു വന്നത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.