ദില്ലി: രാജ്യം കാത്തിരുന്ന ചീറ്റപ്പുലികൾ നരേന്ദ്രമോദിയുടെ ജന്മദിനമായ ഇന്ന് എത്തുകയാണ്. ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകൾ എത്തുക. ഗ്വാളിയോർ എയർപ്പോർട്ടിലാണ് വിമാനമിറങ്ങുക. അവിടെ നിന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റുകളിലായിരിക്കും കൂനോ നാഷണൽ പാർക്കിലേക്കുള്ള യാത്ര.
എട്ട് ചീറ്റകളാണുള്ളത്. അഞ്ച് പെണ്ണും മൂന്ന് ആണും. രണ്ട് വയസ് മുതൽ ആറ് വയസ് വരെ പ്രായമുള്ളവർ. ആൺ ചീറ്റകളിൽ രണ്ട് പേർ സഹോദരങ്ങളാണ്. ഒത്ജിവരോംഗോ റിസർവിൽ നിന്നാണ് ഇവരെ പിടിച്ചത്. ഒറ്റ പ്രസവത്തിൽ ജനിക്കുന്ന ആൺ ചീറ്റകൾ ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കും. അതാണ് സഹോദരങ്ങളെ ഒരുമിച്ച് അയക്കാൻ കാരണം. മൂന്നാമത്തെ ആൺ ചീറ്റ എരിണ്ടി റിസർവിൽ നിന്നാണ്. പ്രായം നാല് വയസ്. ചീറ്റ കൺസർവേഷൻ ഫണ്ട് തെക്ക് കിഴക്കൻ നമീബിയയിൽ നിന്ന് രക്ഷിച്ചെടുത്തതാണ് സംഘത്തിലെ ആദ്യ പെൺ ചീറ്റയെ.
ചീറ്റകളെ പ്രത്യേക ഹെലികോപ്റ്ററിൽ മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിലേക്ക് (കെഎൻപി) കൊണ്ടുപോകും, അവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവയിൽ മൂന്നെണ്ണത്തെ പാർക്കിലേക്ക് വിടും.
നേരത്തെ പദ്ധതിയിട്ടിരുന്നതനുസരിച്ച്, ഈ മൃഗങ്ങളെ വഹിച്ചുള്ള പ്രത്യേക വിമാനം ആഫ്രിക്കൻ രാജ്യത്ത് നിന്ന് ജയ്പൂരിൽ ഇറങ്ങാനായിരുന്നു, അവിടെ നിന്ന് കെഎൻപിയിലേക്ക് കൊണ്ടുപോകാൻ നിശ്ചയിച്ചിരുന്നു.
ചീറ്റപ്പുലികൾ ഗ്വാലിയറിൽ എത്തുമെന്നും അവിടെ നിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ കെഎൻപിയിലേക്ക് കൊണ്ടുപോകുമെന്നും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പിസിസിഎഫ്) വൈൽഡ് ലൈഫ് ജെ എസ് ചൗഹാൻ പറഞ്ഞു.
ഡോക്ടർമാരടക്കം വിദഗ്ധ സംഘം കൂടെ തന്നെയുണ്ട്. കൂനോയിലെത്തിച്ച് കഴിഞ്ഞാൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ക്വാറന്റീൻ ഏരിയയിലാണ് ആദ്യം ചീറ്റകളെ തുറന്ന് വിടുക. മുപ്പത് ദിവസം ഈ പ്രത്യേക സംവിധാനത്തിൽ കഴിഞ്ഞ ശേഷമാണ് കൂനോയിലെ പുൽമേടുകളിലേക്ക് ഇവയെ സ്വൈര്യ വിഹാരത്തിനായി വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.