കൊച്ചി: ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകി. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നടത്തിയ വിമർശനങ്ങൾക്ക് കടുത്ത മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി തന്റെ
ഭരണഘടനാപരമായ കടമകൾ നിറവേറ്റുന്നില്ലെന്ന് ഗവർണർ ആരോപണം ഉന്നയിച്ചു.
കണ്ണൂരില്‍ വച്ച് 3 വര്‍ഷം മുമ്പ് തനിക്ക് നേരെ വധശ്രമം ഉണ്ടായി. ഈ സംഭവത്തല്‍ പൊലീസ് കേസെടുത്തില്ലെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള ആര്‍ക്കാണ് എന്നും ചോദിച്ചു. ആരാണ് പൊലീസിനെ ഇതില്‍ നിന്ന് തടഞ്ഞത് എന്ന ചോദ്യമാണ് ഗവര്‍ണര്‍ ശക്തമായി ഉന്നയിച്ചിരിക്കുന്നത്.
താൻ അയക്കുന്ന കത്തുകൾക്കും ഫോൺ കോളുകൾക്കുമൊന്നും മുഖ്യമന്ത്രി മറുപടി നൽകില്ല. സർക്കാർ കാര്യങ്ങളൊന്നും അറിയിക്കാൻ ആവശ്യപ്പെട്ടിട്ടും തന്നെ അറിയില്ല. തന്നെ കാണാൻ മുഖ്യമന്ത്രിയ്‌ക്ക് പേടി എന്തിനാണ്. പിന്നിൽ നിന്നുളള യുദ്ധം മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. പിന്നില്‍ നിന്ന് കളിക്കുന്നത് ആരാണെന്ന് തനിക്കറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാള്‍ പുറത്ത് വിടുമെന്നും ഗവര്‍ണര്‍ മാദ്ധ്യമങ്ങലോട് പറഞ്ഞു. വിസിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
തലസ്ഥാനത്ത് നാളെ എത്തിയ ശേഷം സർക്കാരിനെതിരായി കൂടുതൽ തെളിവുകൾ പുറത്തുവിടും. സർവകലാശാല നിയമനങ്ങളിലടക്കം രാഷ്‌ട്രീയ ഇടപെടലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കയച്ച കത്തും പുറത്തുവിടുമെന്ന് ഗവർണർ അറിയിക്കുകയും ചെയ്തു. സർവകലാശാലകൾ ജനങ്ങളുടേതാണെന്നും അൽപകാലം ഭരണത്തിൽ ഇരിക്കുന്നവർക്കുളളതല്ലെന്നും ഗവർണർ അഭിപ്രായം ഉന്നയിച്ചു.