ദില്ലി: ബോളിവുഡ് നടി സോനം കപൂറിന്റെയും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് ആഹുജയുടെയും ദില്ലിയിലെ വസതിയില്‍ കവര്‍ച്ച നടത്തിയ പ്രതികളെ പോലീസ് പിടികൂടി. താരത്തിന്റെ ദില്ലിയിലെ വീട്ടില്‍ ജോലി ചെയ്യുന്ന നഴ്‌സിനെയും, ഭര്‍ത്താവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സോനം കപൂറിന്റെ വീട്ടില്‍ നിന്നും 2.4 കോടിയുടെ ആഭരണങ്ങളും പണവുമാണ് മോഷ്ടിക്കപ്പെട്ടത്. ഫെബ്രുവരി 11നാണ് താരത്തിന്റെ വീട്ടില്‍ മോഷണം നടന്നത്. സോനം കപൂറിന്റെ ഭര്‍ത്താവ് ആനന്ദ് ആഹുജയുടെ മാതാപിതാക്കളാണ് അവിടുത്തെ സ്ഥിരതാമസക്കാര്‍. ആഹുജയുടെ അമ്മയുടെ കെയര്‍ടേക്കറാണ് അറസ്റ്റിലായ അപര്‍ണ റൂത്ത് വില്‍സണ്‍. ഇവരുടെ ഭര്‍ത്താവ് നരേഷ് കുമാര്‍ സാഗര്‍ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയാണ് ജോലി ചെയ്യുന്നത്. ഇവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 23നാണ് പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. സംഭവത്തെ തുടർന്ന് സോനം കപൂറിന്റെ മാനേജരാണ് മോഷണവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്. ഈ വീട്ടില്‍ 20ഓളം പേർ ജോലി ചെയ്യുന്നുണ്ട്. ദില്ലി പൊലീസ് ക്രൈംബ്രാഞ്ചും സ്‌പെഷ്യല്‍ സ്റ്റാഫ് ബ്രാഞ്ച് ഉദ്യോഗസ്ഥരുമാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി സരിത നഗറില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് റെയ്ഡ് നടത്തിയത്. തുടര്‍ന്ന് 31കാരായ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വര്‍ണവും പണവും കണ്ടെടുത്തുവെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.