കോട്ടയം: നിയന്ത്രണം കാർ ഇടിച്ച് കയറി സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ച സംഭവത്തിൽ അപകട വിവരങ്ങൾ പുറത്ത്. അപകടത്തിന് ഇടയാക്കിയത് കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാലെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞുണ്ടായ അപകടത്തിലാണ് കുറിച്ചി സചിവോത്തമപുരം വഞ്ഞിപ്പുഴ സൈജു (43), ഭാര്യ വിബി (39) എന്നിവർ മരിച്ചത്. പറവൂര്‍ ഏഴിക്കര സ്വദേശി ജോമോനും കുടുംബവുമാണ് കാറില്‍ ഉണ്ടായിരുന്നത്.
അപകടത്തെ തുടർന്ന് കാര്‍ ഓടിച്ചിരുന്ന ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. എംസി റോഡില്‍ തുരുത്തി പുന്നമൂട് ജംഗ്ഷനിലാണ് അപകടം നടന്നത്. ചങ്ങനാശേരി ഭാഗത്തു നിന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചുവീഴുകയായിരുന്നു.
ഉടൻ തന്നെ സൈജുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും, ഭാര്യ വിബിയെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേഴപ്ര വഞ്ഞിപ്പുഴ പരേതനായ കുഞ്ഞച്ചന്‍ – മറിയാമ്മ ദമ്പതികളുടെ മകനായ സൈജു കുറിച്ചി മന്ദിരം കവലയില്‍ വ്യാപാര സ്ഥാപനം നടത്തി വരികയായിരുന്നു.
ചിങ്ങവനം തോട്ടാത്ര പരേതനായ ആന്‍ഡ്രൂസ് – വത്സമ്മ ദമ്പതികളുടെ മകളായ വിബി കുറിച്ചി സെന്റ് മേരി മഗ്ദലീന്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍ ക്ലര്‍ക്കാണ്. സൈജുവിനും വിബിയ്ക്കും മൂന്ന് മക്കളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇവരിൽ രണ്ടുപേര്‍ വളരെ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു.