ഒട്ടാവ: കാനഡയില്‍ വാക്‌സിന്‍ (Vaccine) നിര്‍ബന്ധമാക്കിയതിനെതിരെ പാര്‍ലമെന്റിന് മുന്നില്‍ നടക്കുന്ന പ്രക്ഷോഭം ശക്തമാകുന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും കുടുംബത്തെയും ഔദ്യോഗിക വസതിയില്‍ നിന്നും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചന. സമരം അക്രമത്തിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് സുരക്ഷ പരിഗണിച്ചാണ് ട്രൂഡോയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്നാണ് ലഭിക്കുന്ന വിവരം.
വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ ‘ഫ്രീഡം കോണ്‍വോയ്’ എന്ന് പേരിട്ടിരിക്കുന്ന ആയിരക്കണക്കിന് ട്രക്ക് ഡ്രൈവര്‍മാരുടെ അപൂര്‍വ പ്രതിഷേധത്തിനാണ് ക്യാനഡ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. അതിർത്തി കടന്നുവരുന്ന ട്രക്കുകളിലുള്ളവര്‍ വാക്സിന്‍ എടുത്തിരിക്കണം എന്ന നിര്‍ദേശത്തിനെതിരെ ‘ഫ്രീഡം കോൺവോയ്’ എന്ന പേരില്‍ തുടങ്ങിയ പ്രതിഷേധം കോവിഡ് നിയന്ത്രണങ്ങൾക്കെതിരായ വലിയ പ്രകടനമായി വളരുകയായിരുന്നു.
രാജ്യത്ത് 90 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചെന്നും അതിനാൽ യുഎസിനും കാനഡക്കുമിടയിൽ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവർമാർ നിർബന്ധമായും വാക്‌സിൻ എടുക്കണമെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ ഉത്തരവിനെതിരായാണ് ട്രക്ക് ഡ്രൈവർമാരും മറ്റ് സമരക്കാരും ഇപ്പോൾ വാഹന വ്യൂഹവുമായി തലസ്‌ഥാനം ലക്ഷ്യമാക്കി നീങ്ങുന്നത്. പ്രതിഷേധിക്കുന്നവര്‍ ചുരുക്കം ചിലരാണെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അവകാശപ്പെടുമ്പോഴും ‘ഫ്രീഡം കോൺവോയ്’ എന്ന് വിളിക്കപ്പെടുന്ന ഡ്രൈവർമാരുടെ 50,000 പേരടങ്ങുന്ന സംഘമാണ് കാനഡയിലേക്ക് യാത്രതിരിച്ചിരിക്കുന്നത്.