രാജ്യത്തെ അതിരൂക്ഷമായ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുത്തു.
യോഗത്തിൽ ഒമിക്രോൺ വ്യാപനത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മാത്രമല്ല സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. ജില്ലാതലത്തിൽ ആവശ്യമായ ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കണം. കൗമാരക്കാരുടെ വാക്സിനേഷൻ ത്വരിതപ്പെടുത്തണം. ജനിതക ശ്രേണികരണത്തിലും പരിശോധന, വാക്സീൻ എന്നിവയിലും തുടർച്ചയായ ഗവേഷണം വേണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അതീവ ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് എത്രവരെ കേസുകൾ കൂടാം എന്നതിന്‍റെ കണക്കുകൾ അവലോകന യോഗത്തിൽ അവതരിപ്പിച്ചു.
അതേസമയം, പാര്‍ലമെന്റിലെ ബജറ്റ് സമ്മേളത്തിന് മുന്നോടിയായി ലോകസഭയിലെയും രാജ്യസഭയിലെയും 400ഓളം ഉദ്യോഗസ്ഥര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യസഭയിലെയും ലോകസഭയിലെയും ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.