ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 37,379 പേർക്ക് കൂടി കോവിഡ് (Covid19) സ്ഥിരീകരിച്ചു. 124 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടിപിആര്‍ 3.24 ശതമാനമായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 124 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 4,82,017 ആയി ഉയർന്നു.സജീവമായ കേസുകളിൽ മൊത്തം അണുബാധകളുടെ 0.49 ശതമാനം ഉൾപ്പെടുന്നു, അതേസമയം ദേശീയ കോവിഡ് -19 വീണ്ടെടുക്കൽ നിരക്ക് 98.13 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
568 രോഗികളുമായി മഹാരാഷ്ട്രയാണ് ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ മുന്നിൽ. 382 കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയാണ് രണ്ടാമത്. കേരളം (185), രാജസ്ഥാൻ (174), ഗുജറാത്ത് (152) സംസ്ഥാനങ്ങളാണ് തൊട്ടുപുറകിൽ. അതേസമയം 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് തിങ്കളാഴ്ച ആരംഭിച്ച വാക്സിനേഷന്റെ ആദ്യ ദിനം 41 ലക്ഷത്തിലധികം കുട്ടികൾ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭിച്ചതായി കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻ എൻ അറോറ.രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1900 ലേക്ക് അടുക്കുകയാണ്. മെട്രോ നഗരങ്ങളില്‍ സ്ഥിരീകരിച്ച 75% കേസുകളും ഒമിക്രോണാണെന്ന് എന്‍ എന്‍ അറോറ വ്യക്തമാക്കി.
ഡിസംബര്‍ ആദ്യ വാരത്തിലാണ് രാജ്യത്ത് ആദ്യ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞയാഴ്ച രാജ്യത്ത് തിരിച്ചറിഞ്ഞ കൊവിഡ് വകഭേദങ്ങളില്‍ 12 ശതമാനവും കൊവിഡ് ആയിരുന്നു. മുന്‍ ആഴ്ചയെ അപേക്ഷിച്ച് ഒമിക്രോണില്‍ 28 ശതമാനവും വര്‍ധനയുണ്ടായതായും അറോറ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ പകുതി ജീവനക്കാര്‍ മാത്രമായി ആയിരിക്കും പ്രവര്‍ത്തിക്കുക.

