ദില്ലി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ ദൗത്യത്തിന്റെ ആദ്യ ദിനത്തിൽ വാക്സിന്‍ കുത്തിവെപ്പെടുത്തത് 1,65,714 പേര്‍. വാക്സിന്‍ എടുത്ത ആരെയും പാര്‍ശ്വഫലങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
”രാജ്യത്ത് വാക്‌സിനേഷന്‍ കുത്തിവെപ്പ് പദ്ധതിയുമായി 16,755 പേര്‍ സഹകരിച്ചു. ആകെ വാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 1,65,714 പേരാണ്. ആദ്യ ദിനത്തില്‍ ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല- ആരോഗ്യമന്ത്രാലയം അഡി. സെക്രട്ടറി മനോഹര്‍ അഗ്നാനി പറഞ്ഞു.
കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷവും ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കോവിഡ് വാക്‌സിനേഷൻ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നു രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴിയാണ് വാക്സിൻ വിതരണം ഉദ്ഘാടനം ചെയ്തത്.
അതേസമയം കോവിഡിൽ ജീവൻ ബലി കഴിപ്പിച്ച ആരോഗ്യ പ്രവർത്തകരെയും മറ്റ് മുന്നണി പോരാളികളെയും ഓർത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി വിതുമ്പി. അവരെ ഓർത്തപ്പോൾ പ്രധാനമന്ത്രിയുടെ സ്വരം ഇടറുകയായിരുന്നു. എന്നാൽ വാക്സിനെതിരെയുള്ള കിംവദന്തികളെയും ദുഷ്പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്സിൻ നിർമിച്ച ശാസ്ത്രജ്ഞമാരെ പ്രധാനമന്ത്രി അഭിന്ദിക്കുകയും ചെയ്തു.
സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്പാദിപ്പിച്ച കൊവിഷീല്‍ഡ് എല്ലാ സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ 12 സംസ്ഥാനങ്ങളിലേക്കാണ് അയച്ചിട്ടുള്ളത്. 3,351 കേന്ദ്രങ്ങളിലായാണ് കുത്തിവെപ്പ് നടത്തിയത്.
സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അടക്കമുളളവരാണ്. വിവിധ ജില്ലകളിലെ ഡിഎംഒമാരും ആശുപത്രി സൂപ്രണ്ടുമാരും അടക്കമുളളവര്‍ ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കൊവിഡ് വാക്‌സിനുകളുടെ സുരക്ഷയെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് സംശയവും ആശങ്കകളും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അവയ്ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി പ്രധാനപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് എടുത്തിരിക്കുന്നത്.
വാക്സിന്‍ നല്കാന് ഒരാള്‍ക്ക് നാലുമുതല്‍ അഞ്ചു മിനിറ്റ് വരെയാണ് സമയമെടുക്കുന്നത്. ഓരോ വ്യക്തിക്കും 0.5 എം.എല്‍ കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുന്നത്. ആദ്യ ഡോസിന് 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. വാക്‌സിനേഷന്‍ കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും നിരീക്ഷണത്തിലിരിക്കണം.