എറണാകുളം: കരുവന്നൂർ ബാങ്കിൽ വായ്പകൾ നൽകുന്നത് നിയന്ത്രിച്ചത് സി.പി.എം പാർലമെന്ററി കമ്മിറ്റിയെന്ന് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ്. ഉന്നതനേതാക്കളുടെ നിർദേശപ്രകാരം പലർക്കും വായ്പ നൽകി. അനധികൃത ലോണുകള്‍ക്ക് പാര്‍ട്ടി പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നുവെന്നും ഇഡി പറയുന്നു. സ്വത്ത് കണ്ട് കെട്ടിയ റിപ്പോർട്ടിൽ ആണ് ഇ ഡിയുടെ വെളിപ്പെടുത്തൽ. മുൻ മാനേജർ ബിജു കരീം ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
35 പേരുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. ഒന്നാംപ്രതി സതീഷ്‌കുമാറിന്‍റേയും ഭാര്യയുടെയും പേരിലുള്ള 24 വസ്തുക്കള്‍ കണ്ടുകെട്ടി. സതീഷ്‌കുമാറിന് വിവിധ ബാങ്കുകളിലായി 46 അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. അക്കൗണ്ടുകളില്‍ കണ്ടെത്തിയ ഒരു കോടിയിലേറെ രൂപയും കണ്ടുകെട്ടി. സിപിഎം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍റെ നാല് അക്കൗണ്ടുകളും കണ്ടുകെട്ടി. പെരിങ്ങണ്ടൂര്‍ ബാങ്കിലെ അക്കൗണ്ടിലൂടെ ഒരു കോടിയിലേറെ രൂപയുടെ ഇടപാട് നടന്നുവെന്ന് ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നു.