കണ്ണൂർ: പെരിങ്ങോം സിപിഎം ഏരിയാ കമ്മിറ്റിയിൽ കൂട്ട അച്ചടക്ക നടപടി. ഏരിയാ കമ്മിറ്റി അംഗം എം.വി സുനിൽകുമാറിനെതിരെ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് പരാതിപ്പെട്ടവർക്കെതിരെയാണ് അച്ചടക്ക നടപടി. മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങൾ, മൂന്ന് മുൻ എൽസി അംഗങ്ങൾ, രണ്ട് പാർട്ടി അംഗങ്ങൾ എന്നിവർക്കെതിരെയാണ് പാർട്ടി നടപടിയെടുത്തത്. പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്നാണ് ആരോപണം. കാംഗോൽ ആലപടമ്പ് പഞ്ചായത്തിലെ പ്രസിഡന്റാണ് ആരോപണ വിധേയനായ എം.വി സുനിൽകുമാർ.
രണ്ട് വർഷം മുമ്പ് സിപിഎം നേതാവിന്റെ സ്വഭാവ ദൂഷ്യത്തിനെതിരെ വനിതാപ്രവർത്തക പരാതി നൽകിയിരുന്നു. എന്നാൽ ഏരിയാ കമ്മിറ്റി നടപടിയെടുത്തില്ല. തുടർന്ന് വനിതാപ്രവർത്തക കണ്ണൂർ ജില്ലാകമ്മിറ്റിക്ക് പരാതി കൈമാറുകയായിരുന്നു.
സിപിഎം നേതാവയച്ച വാട്സാപ്പ് സന്ദേശമടക്കം യുവതി പരാതിക്കൊപ്പം കൈമാറിയിരുന്നു. എന്നാൽ യാതൊരു നടപടിയുമുണ്ടായില്ല. കൂടാതെ സ്വഭാവദൂഷ്യത്തിന് പരാതി നൽകിയതിന് ശേഷവും തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചുവെന്നതും യുവതി പരാതിയിൽ കുറ്റപ്പെടുത്തി. തുടർന്നാണ് സുനിൽ കുമാറിനെ പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ പാർട്ടി തരംതാഴ്‌ത്തിയത്.