ഉത്തർപ്രദേശ്: ഒരു രാത്രി നേരം പുലർന്നപ്പോൾ കോടീശ്വരൻമാരായ കുട്ടികളുടെ വാർത്ത കേട്ട് അമ്പരന്നിരിക്കുകയാണ് ഒരു ഗ്രാമം. യൂണിഫോമിനായി സ്കോളര്‍ഷിപ്പ് തുക അക്കൌണ്ടിലെത്തിയോ എന്ന് പരിശോധിക്കാനെത്തിയ രക്ഷിതാക്കളാണ് മക്കളുടെ അക്കൌണ്ട് ബാലന്‍സ് കണ്ട് ഞെട്ടിയത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആശിഷിന്‍റെ അക്കൗണ്ടിൽ 6.2 കോടി രൂപയും ഗുരുചരണ്‍ വിശ്വാസിന്റെ അക്കൗണ്ടിൽ 900 കോടി രൂപയുമാണ് എത്തിയത് .
വാർത്ത കട്ടിഹാർ ജില്ലാ മജിസ്‌ട്രേറ്റ് ഉദയൻ മിശ്ര സ്ഥിരീകരിച്ചിട്ടുണ്ട്. പണമെടുക്കനായി രക്ഷകർത്താക്കൾ ബാങ്കിലെത്തിയപ്പോഴാണ് ബാങ്കധികൃതരും സംഭവം അറിയുന്നത്. അതേസമയം പണമയക്കുന്ന കമ്പ്യൂട്ടറിലെ തകരാറ് മൂലമാണ് പണം അക്കൗണ്ടിലേക്ക് എത്തിയതെന്നും, തുക പിൻവലിക്കുന്നത് മരവിപ്പിച്ചെന്നും ബ്രാഞ്ച് മാനേജർ വ്യക്തമാക്കി. ബാങ്ക് സ്റ്റേറ്റ്‌മെന്റുകളിൽ കാണുന്നുണ്ടെങ്കിലും യഥാർത്ഥ തുക ഇവരുടെ അക്കൗണ്ടുകളിലെത്തിയിട്ടില്ലെന്നും ബാങ്ക് വൃത്തങ്ങൾ വ്യക്തമാക്കി.
തകരാറ് പരിഹരിച്ചുവെന്നും വിഷയത്തിൽ ഗൗരവമായ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. അടുത്തിടെ പട്ന സ്വദേശിയുടെ അക്കൌണ്ടിലെത്തിയ അഞ്ച് ലക്ഷം രൂപ യുവാവ് ചെലവാക്കിയിരുന്നു. പണം തിരികെനൽകണമെന്ന് ബാങ്ക് ആവശ്യപ്പെട്ടെങ്കിലും ഇദ്ദേഹം കൂട്ടാക്കിയില്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള പണമാണിതെന്നായിരുന്നു വാദം. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.