കൊച്ചി: ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങൾക്ക് എതിരായ ഹർജി ഹൈക്കോടതി തള്ളി. ഡയറി ഫാം അടച്ചുപൂട്ടല്‍, സ്‌കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം തുടങ്ങിയ ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. അഡ്മിനിസ്‌ട്രേഷന്റെ നയപരമായ തീരുമാനങ്ങളുടെ ഭാഗമായാണ് പരിഷ്‌കരണം കൊണ്ടുവന്നതെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം. എന്നാൽ അഡ്മിനിസ്‌ട്രേഷന്റെ വാദങ്ങൾ അംഗീകരിച്ച കോടതി ഹർജി തള്ളുകയായിരുന്നു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി തള്ളിയത്. ഇത് നയപരമായ തീരുമാനമാണെന്നും ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്നും ഭരണകൂടം ചൂണ്ടിക്കാട്ടിയിരുന്നു. നഷ്ടം സഹിച്ച് ഡയറി ഫാം നടത്താനാകില്ല. സ്‌കൂളുകളിൽ പോഷകാഹാരം ലഭിക്കുന്ന ഭക്ഷണം നൽകണമെന്ന് മാത്രമാണ് നിർദ്ദേശമുള്ളത്. ബീഫ് തന്നെ വേണമെന്ന് നിർബന്ധമില്ലെന്നും ഭരണകൂടം ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി നടപടി. അതേസമയം അഡ്മിനിസ്‌ട്രേറ്ററുടെ നടപടികൾ ദ്വീപിന്റെ പാരമ്പര്യ, സാംസ്‌കാരിക തനിമയ്‌ക്ക് കോട്ടം വരുത്തിയെന്ന് കാണിച്ച് കെപിസിസി സെക്രട്ടറി നൗഷാദ് അലി സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.